കുവൈറ്റ് സിറ്റി: മെയ്, ജൂൺ മാസങ്ങളിലെ കുവൈറ്റ് എയർവേയ്സ് ബുക്കിംഗുകൾ വ്യാപകമായി റദ്ദാക്കപ്പെട്ടതോടെ യാത്രക്കാർ കടുത്ത പ്രതിസന്ധിയിൽ. വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് യാത്ര മാറ്റിവയ്ക്കേണ്ടി വന്നതും, ഉയർന്ന നിരക്കിൽ പുതിയ ടിക്കറ്റുകൾ എടുക്കേണ്ടി വന്നതും തങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയതായി നിരവധി യാത്രക്കാർ പരാതിപ്പെട്ടു. ടിക്കറ്റ് നിരക്കിന് പുറമെ, ഹോട്ടൽ ബുക്കിംഗുകൾ റദ്ദാക്കേണ്ടി വന്നതും റീഫണ്ട് ലഭിക്കാത്തതും യാത്രക്കാരെ കൂടുതൽ വലയ്ക്കുന്നുണ്ട്. യാത്രാ തീയതികൾ മാറുന്നതിനനുസരിച്ച് ജോലി സ്ഥലത്തെ അവധി ക്രമീകരിക്കുന്നതിലും തുടർ യാത്രകൾക്കായുള്ള കണക്ഷൻ വിമാനങ്ങൾ ബുക്ക് ചെയ്യുന്നതിലും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടി. കോവിഡിന് ശേഷമുള്ള കാലയളവിൽ വിമാന നിരക്കുകൾ ഇതിനകം തന്നെ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ, പെട്ടെന്നുള്ള ഈ റദ്ദാക്കലുകൾ സാധാരണക്കാരായ യാത്രക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്.
യാത്രാ സീസൺ ആയതിനാൽ വിമാനങ്ങളിൽ സീറ്റുകൾ കുറവാണെന്നത് പുനഃക്രമീകരണങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഉയർന്ന നിരക്ക് നൽകിയോ അല്ലെങ്കിൽ കൂടുതൽ സമയം കാത്തിരുന്നോ യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് പലരും. ഇത്തരം സാഹചര്യങ്ങളിൽ എയർലൈനിന്റെ ഭാഗത്തുനിന്ന് വ്യക്തമായ ആശയവിനിമയം ഉണ്ടാകണമെന്നും, ടിക്കറ്റ് തുക തിരികെ നൽകുന്നതിലോ നഷ്ടപരിഹാരം നൽകുന്നതിലോ കൂടുതൽ ഇളവുകൾ അനുവദിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
