കുവൈറ്റ് സിറ്റി: സർക്കാർ സേവനങ്ങൾ ലളിതമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം പുതിയ ‘പേപ്പർലെസ് ട്രാൻസാക്ഷൻ’ (പേപ്പർരഹിത ഇടപാട്) പദ്ധതി പ്രഖ്യാപിച്ചു.
സാഹൽ ആപ്ലിക്കേഷൻ, സിറ്റിസൺ സർവീസ് സെന്ററുകൾ, ഡ്രൈവ്-ത്രൂ സൗകര്യങ്ങൾ എന്നിവ വഴി പൊതുജനങ്ങൾക്ക് ഇനി കൂടുതൽ സുഗമമായി ഔദ്യോഗിക കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിൽ മനുഷ്യാവകാശ പ്രവർത്തകൻ സുൽത്താൻ നായിഫ് അൽ-അദ്വാനിയാണ് ഈ പുത്തൻ മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചത്.മിക്കവാറും എല്ലാ അടിസ്ഥാന സർക്കാർ സേവനങ്ങളും ഇപ്പോൾ സാഹൽ ആപ്പിൽ ലഭ്യമാണെന്നും ഒരു ബട്ടൺ അമർത്തുന്നതിലൂടെ ഇലക്ട്രോണിക് രീതിയിൽ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയിൽ അത്ര പരിചിതരല്ലാത്തവർക്കായി രാജ്യത്തുടനീളമുള്ള സർവീസ് സെന്ററുകളും ആധുനികവൽക്കരിച്ചിട്ടുണ്ട്.
മുൻപ് താമസിക്കുന്ന പരിധിയിലുള്ള സെന്ററുകളിൽ മാത്രമേ പോകാൻ കഴിയുമായിരുന്നുള്ളൂ എങ്കിൽ, ഇനി മുതൽ സ്വദേശികൾക്കും വിദേശികൾക്കും രാജ്യത്തെ ഏത് സർവീസ് സെന്ററിലും പോയി തടസ്സങ്ങളില്ലാതെ നടപടികൾ പൂർത്തിയാക്കാം.മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർ എന്നിവർക്കായി ഓരോ ഗവർണറേറ്റിലും കുറഞ്ഞത് ഒരു ‘ഡ്രൈവ്-ത്രൂ’ സർവീസ് സെന്റർ വീതം സജ്ജമാക്കിയിട്ടുണ്ട്. വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ ഇടപാടുകൾ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും. ഡിജിറ്റൽ യുഗത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി മിക്ക നടപടിക്രമങ്ങൾക്കും രേഖകൾ പ്രിന്റ് ചെയ്യേണ്ട ആവശ്യം ഇനി ഉണ്ടാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. പേപ്പർ ഉപയോഗം കുറയ്ക്കുന്നതിലൂടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും കൂടുതൽ സംഘടിതമായ രീതിയിൽ സേവനങ്ങൾ നൽകാനുമാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.
