കുവൈറ്റ് സിറ്റി: യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് കൊറിയർ വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് വ്യത്യസ്ത ശ്രമങ്ങൾ കുവൈറ്റ് കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി. സംശയാസ്പദമായ രീതിയിൽ എത്തിയ പാഴ്സലുകൾ പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ മയക്കുമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ആകെ 4.6 കിലോഗ്രാം തൂക്കം വരും. വിദേശത്ത് നിന്ന് എത്തുന്ന പാഴ്സലുകൾ കർശനമായി നിരീക്ഷിക്കുന്ന കസ്റ്റംസ് ടാർഗെറ്റിംഗ് ടീമാണ് ഈ വൻ ലഹരിവേട്ട നടത്തിയത്.ആദ്യത്തെ പാഴ്സലിൽ ‘വാക്സ്’ (മെഴുക്) എന്നാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും പരിശോധനയിൽ നാല് പാത്രങ്ങളിലായി സൂക്ഷിച്ചിരുന്ന സുതാര്യമായ ദ്രാവകം കണ്ടെത്തുകയായിരുന്നു.
ക്രിമിനൽ എവിഡൻസ് വിഭാഗം നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ഇത് 2.4 കിലോ തൂക്കം വരുന്ന രാസ ലഹരിമരുന്നാണെന്ന് സ്ഥിരീകരിച്ചു. രണ്ടാമത്തെ പാഴ്സലിൽ ‘വാഷ്’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനുള്ളിൽ രണ്ട് കുപ്പികളിലായി സൂക്ഷിച്ചിരുന്ന 2.2 കിലോയോളം വരുന്ന മയക്കുമരുന്ന് ദ്രാവകവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സംഭവത്തിൽ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് ലഹരിക്കടത്ത് തടയാൻ കർശന നിരീക്ഷണം തുടരുമെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.
