കുവൈറ്റ് സിറ്റി: വഴക്കിനിടെ ഭാര്യയെ കായികമായി മർദ്ദിച്ച സംഭവത്തിൽ കുവൈറ്റ് പൗരന് മൂന്ന് മാസം തടവുശിക്ഷ വിധിച്ച് മിസ്ഡെമീനർ കോടതി. കുവൈറ്റിലെ ഗാർഹിക പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
അതേസമയം, കേസിന്റെ അന്തിമ വിധി വരുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. 300 കുവൈറ്റി ദിനാർ ജാമ്യത്തുക വ്യവസ്ഥയിലാണ് പ്രതിക്ക് താൽക്കാലിക ഇളവ് അനുവദിച്ചിരിക്കുന്നത്. കേസിൽ നിയമപരമായ തുടർനടപടികൾ പൂർത്തിയായി അന്തിമ ഉത്തരവ് പുറത്തുവരുന്നതോടെയാകും ശിക്ഷ നടപ്പിലാക്കുക.



