കുവൈറ്റ് സിറ്റി: രാജ്യത്തെ വിവിധ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ വ്യാഴാഴ്ച ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തിയ വിപുലമായ സുരക്ഷാ പരിശോധനയിൽ 2,756 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഇതിൽ വാഹനം തിരിക്കുമ്പോൾ കൃത്യമായ ഇൻഡിക്കേറ്റർ സിഗ്നൽ നൽകാൻ വീഴ്ച വരുത്തിയതിന് മാത്രം 1,508 ലംഘനങ്ങൾ ഉൾപ്പെടുന്നു.
ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടർ മേധാവി ബ്രിഗേഡിയർ അഹമ്മദ് ഫഹദ് അൽ-അസ്മിയുടെ മേൽനോട്ടത്തിൽ, ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ റാഷിദ് ഹമൂദ് അൽ-ഹാജരി, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ അയ്യൂബ് ഗാസി ഫത്തല്ല എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. റോഡ് ഉപയോക്താക്കൾക്ക് അപകടമുണ്ടാക്കുന്ന നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത അച്ചടക്കം ശക്തമാക്കുന്നതിനുമായാണ് ഈ നീക്കം.
മൊബൈൽ ട്രാഫിക് പട്രോളിംഗും റഡാർ സംവിധാനങ്ങളും ഉപയോഗിച്ച് അതിവേഗത്തിൽ സഞ്ചരിച്ച വാഹനങ്ങളെയും മറ്റ് നിയമലംഘനങ്ങളെയും നിരീക്ഷിച്ചു. നിശ്ചിത വേഗത ലംഘനം, തെറ്റായ ഡ്രൈവിംഗ് രീതികൾ എന്നിവ മൂലം ഉണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.



