കുവൈത്ത്സിറ്റി: ഹവല്ലി ഗവർണറേറ്റിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ കാറിൽ വിദേശ മദ്യം കടത്താൻ ശ്രമിച്ച രണ്ടുപേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനത്തിൽ നിന്ന് ഒരു കാർട്ടൺ വിദേശ മദ്യം കണ്ടെടുത്തതിനെ തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. ആഘോഷങ്ങൾക്കായാണ് മദ്യം വാങ്ങിയതെന്നും ഗവർണറേറ്റിൽ വാടകയ്‌ക്കെടുത്ത അപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നുമാണ് ഇവർ നൽകിയ പ്രാഥമിക മൊഴി.
ഹവല്ലിയിൽ സുരക്ഷാ ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംശയാസ്പദമായ രീതിയിൽ കണ്ട വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് മദ്യശേഖരം കണ്ടെത്തിയത്. വാഹനം ഓടിച്ചിരുന്ന ആളുകളുടെ പരിഭ്രമം കണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ വാഹനം വിശദമായി പരിശോധിക്കാൻ തീരുമാനിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വിദേശ മദ്യം അടങ്ങിയ കാർട്ടൺ കണ്ടെടുത്തത്.
ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ വ്യക്തിപരമായ ഉപയോഗത്തിനാണ് മദ്യം സൂക്ഷിച്ചതെന്നും വാടക അപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നും ഇവർ സമ്മതിച്ചെങ്കിലും മദ്യം എവിടെ നിന്നാണ് വാങ്ങിയതെന്ന് വെളിപ്പെടുത്താൻ തയ്യാറായില്ല. ഇതേത്തുടർന്ന് മദ്യം സ്വന്തം ആവശ്യത്തിന് മാത്രം കൊണ്ടുവന്നതാണോ അതോ വിൽപ്പന ലക്ഷ്യമിട്ടാണോ എന്നതടക്കമുള്ള വിവരങ്ങൾ വ്യക്തമാകുന്നതിനായി പ്രതികളെ ഡ്രഗ് കൺട്രോൾ വിഭാഗത്തിന് കൈമാറുകയായിരുന്നു.



