കുവൈത്ത്: ലിപ്പോസക്ഷൻ ഉൾപ്പെടെയുള്ള സൗന്ദര്യ ശസ്ത്രക്രിയകളുടെ സുരക്ഷയും നിലവാരവും ശക്തമാക്കുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുറത്തിറക്കിയ 2026ലെ മന്ത്രിതല തീരുമാനം നമ്പർ 232 പ്രകാരമാണ് സർക്കാർ-സ്വകാര്യ ആരോഗ്യ മേഖലകളിൽ പുതിയ വ്യവസ്ഥകൾ നടപ്പാക്കുന്നത്.പുതിയ തീരുമാനത്തിൽ ലിപ്പോസക്ഷൻ ശസ്ത്രക്രിയകൾക്കായി ആറ് പ്രധാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയ നടത്തുന്ന ഡോക്ടറുടെ യോഗ്യതയും പരിചയവും ഉറപ്പാക്കുക, അനസ്തീഷ്യ ഡോക്ടർ രോഗിയുടെ ആരോഗ്യനില വിലയിരുത്തുക, രോഗിയുടെ അറിവോടെയുള്ള സമ്മതം നേടുക, നീക്കം ചെയ്യാവുന്ന കൊഴുപ്പിന്റെ അളവിന് മാനദണ്ഡം നിശ്ചയിക്കുക, ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണമോ ആശുപത്രി പ്രവേശനമോ ആവശ്യമാണോ എന്ന് തീരുമാനിക്കുക, ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ മെഡിക്കൽ ഫയലിൽ കൃത്യമായി രേഖപ്പെടുത്തുക എന്നിവയാണ് പ്രധാന വ്യവസ്ഥകൾ.
അതേസമയം, ലിപ്പോസക്ഷൻ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ചികിത്സയായി കണക്കാക്കരുതെന്ന് മന്ത്രാലയം വ്യക്തമാക്കി. BMI 35ന് മുകളിലുള്ളവർക്ക് purely cosmetic surgery നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നഴ്സിംഗ് ജീവനക്കാർ ലേസർ ചികിത്സ നടത്തുന്നതിനും പുതിയ നിബന്ധനകളുണ്ട്. ആവശ്യമായ ലൈസൻസും അംഗീകൃത പരിശീലനവും ഉണ്ടായിരിക്കണം. വിദഗ്ധ ഡോക്ടറുടെ മേൽനോട്ടത്തിലായിരിക്കണം ചികിത്സ നടത്തേണ്ടത്. ഓരോ സെഷനും മുമ്പ് ഡോക്ടർ രോഗിയെ പരിശോധിക്കുകയും ആവശ്യമായ വിവരങ്ങളും സമ്മതവും രേഖപ്പെടുത്തുകയും വേണം.
മാനസിക പ്രശ്നങ്ങളോ ലക്ഷണങ്ങളോ ഉള്ളവർ സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നതിന് മുമ്പ് അംഗീകൃത മാനസികാരോഗ്യ വിലയിരുത്തൽ നടത്തണമെന്നും പുതിയ തീരുമാനത്തിൽ വ്യവസ്ഥയുണ്ട്.സൗന്ദര്യ ചികിത്സകളുടെ സുരക്ഷ വർധിപ്പിക്കുക, യോഗ്യതയുള്ള ഡോക്ടർമാർ മാത്രമാണ് നടപടികൾ നടത്തുന്നതെന്ന് ഉറപ്പാക്കുക, ശസ്ത്രക്രിയാനന്തര സങ്കീർണതകൾ ഉണ്ടായാൽ ചികിത്സയും തുടർപരിചരണവും വ്യക്തമായ ഉത്തരവാദിത്തത്തോടെ നൽകുക എന്നിവയാണ് പുതിയ നിയന്ത്രണങ്ങളുടെ പ്രധാന ലക്ഷ്യം.



