കുവൈത്ത് സിറ്റി, സെപ്റ്റംബർ 1: ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിടിച്ചെടുക്കേണ്ട വാഹനങ്ങൾ ഉടമയുടെ വീട്ടിൽ തന്നെ സാങ്കേതിക സംവിധാനത്തിന്റെ സഹായത്തോടെ കസ്റ്റഡിയിൽ സൂക്ഷിക്കുന്ന ‘സ്മാർട്ട് ഹോം ഇംപൗണ്ട്മെന്റ്’ സംവിധാനം സെപ്റ്റംബർ 6 മുതൽ കുവൈത്തിൽ നടപ്പാക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.പുതിയ സംവിധാനത്തിൽ, നിയമലംഘനം രേഖപ്പെടുത്തിയ വാഹനത്തിൽ പ്രത്യേക സ്മാർട്ട് ഉപകരണം ഘടിപ്പിക്കും. അതേ ദിവസം അർധരാത്രി 12 മണി മുതൽ ഇംപൗണ്ട്മെന്റ് കാലാവധി ആരംഭിക്കും. അതിന് മുമ്പ് വാഹനം ഹോം ഇംപൗണ്ട്മെന്റിനായി നിശ്ചയിച്ച സ്ഥലത്തേക്ക് മാറ്റാൻ ഉടമയ്ക്ക് സമയം ലഭിക്കും.
സ്മാർട്ട് ഉപകരണം സ്ഥാപിക്കുന്നതിന് 10 കുവൈത്തി ദിനാർ ഫീസ് ഈടാക്കും. ഇതിന് പുറമെ ഹോം ഇംപൗണ്ട്മെന്റ് സേവനത്തിന് പ്രതിദിനം 2 ദിനാർ വീതവും നൽകണം.നിലവിൽ ട്രാഫിക് ഇംപൗണ്ട്മെന്റ് യാർഡുകളിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾക്കും അപേക്ഷയുടെ അടിസ്ഥാനത്തിൽ ശേഷിക്കുന്ന ഇംപൗണ്ട്മെന്റ് കാലാവധി വീട്ടിൽ പൂർത്തിയാക്കുന്നതിനായി പുതിയ സംവിധാനത്തിലേക്ക് മാറ്റാൻ അവസരമുണ്ടാകും.വാഹനത്തിൽ ഘടിപ്പിക്കുന്ന ഉപകരണത്തിൽ കൃത്രിമം നടത്തുകയോ കേടുവരുത്തുകയോ പ്രവർത്തനരഹിതമാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഉപകരണത്തിന് കേടുപാടുണ്ടാക്കിയാൽ അതിന്റെ വില വാഹന ഉടമയിൽ നിന്ന് ഈടാക്കും.
ഇംപൗണ്ട്മെന്റ് കാലാവധി അവസാനിച്ചാൽ വാഹന ഉടമയ്ക്ക് Sahel ആപ്പ് വഴി അറിയിപ്പ് ലഭിക്കും. തുടർന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നിശ്ചയിച്ച കേന്ദ്രത്തിലെത്തി വാഹനത്തിന്റെ റിലീസ് നടപടികൾ പൂർത്തിയാക്കണം.ട്രാഫിക് നടപടികൾ കൂടുതൽ ഡിജിറ്റലാക്കുകയും വാഹന ഉടമകൾക്ക് സൗകര്യം വർധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ സ്മാർട്ട് ഹോം ഇംപൗണ്ട്മെന്റ് സംവിധാനം നടപ്പാക്കുന്നത്.



