കുവൈത്ത്സിറ്റി: സർക്കാർ ഉപദേശകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുകയും വിദേശ അംബാസഡർമാരെ വഞ്ചിക്കുകയും ചെയ്ത കുവൈത്ത് സ്വദേശിക്ക് മൂന്ന് വർഷത്തെ തടവുശിക്ഷ വിധിച്ച് കോർട്ട് ഓഫ് കാസേഷൻ. ജഡ്ജി സാലിഹ് അൽ-മുർഷിദ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
വ്യാജ തസ്തികയും പദവിയും അവകാശപ്പെട്ട് ഉന്നത സ്ഥാനങ്ങളിൽ തിരിമറി നടത്തുന്നുവെന്ന സംശയത്തെ തുടർന്നാണ് സുരക്ഷാ അധികൃതർ ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജ ഐഡി കാർഡുകളും രേഖകളും നിർമ്മിച്ച് ഉപദേശകനാണെന്ന് സ്വയം പരിചയപ്പെടുത്തി പ്രമുഖരുമായും ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധം സ്ഥാപിക്കുകയും ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുകയുമായിരുന്നു ഇയാളുടെ രീതി.
ഈ വ്യാജ വ്യക്തിത്വം ഉപയോഗിച്ച് അറബ്-വിദേശ അംബാസഡർമാരുമായും നയതന്ത്ര പ്രതിനിധികളുമായും ഇയാൾ അടുത്ത ബന്ധം സ്ഥാപിക്കുകയും അവരിൽ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങൾ കൈപ്പറ്റുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. സമൂഹത്തിൽ പദവിയും പ്രശസ്തിയും നേടിയെടുക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് കോടതി മൂന്ന് വർഷത്തെ തടവുശിക്ഷ ശരിവെച്ചത്.



