കുവൈത്ത്സിറ്റി: രാജ്യത്തെ നീതിപീഠം 100 ശതമാനവും കുവൈറ്റ് പൗരന്മാരുടേത് മാത്രമായിരിക്കുമെന്ന് ജസ്റ്റിസ് മന്ത്രിയും കൗൺസിലറുമായ നാസർ അൽ-സുമൈത് വ്യക്തമാക്കി. 2030 സെപ്റ്റംബർ 30-നകം ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ശക്തമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. കുവൈറ്റ് ജുഡീഷ്യറി അംഗങ്ങൾക്ക് ഉയർന്ന കാര്യശേഷിയോടെ നീതിപീഠം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024-2025 അധ്യയന വർഷത്തെ ബിരുദധാരികൾക്കായി ‘ജൂനിയർ ലീഗൽ റിസർച്ചർ’ തസ്തികയിലേക്കും തുടർന്ന് ‘സി’ പബ്ലിക് പ്രോസിക്യൂട്ടർ പദവിയിലേക്കും യോഗ്യത നേടുന്നതിനുമായി കുവൈറ്റ് സർവ്വകലാശാലയിൽ വെച്ച് നടത്തിയ ഇലക്ട്രോണിക് എഴുത്തുപരീക്ഷകൾ ശനിയാഴ്ച സന്ദർശിച്ച വേളയിലാണ് മന്ത്രി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
രാജ്യത്തെ നീതിപീഠത്തോട് അമീർ ഷെയ്ഖ് മിഷാൽ അഹമ്മദ് പ്രത്യേക താൽപ്പര്യമാണ് പുലർത്തുന്നതെന്ന് കൗൺസിലർ അൽ-സുമൈത് പറഞ്ഞു. സുതാര്യവും വ്യക്തവുമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഓൺലൈനായി പരീക്ഷകൾ നടത്തുന്ന പുതിയ സംവിധാനം അമീറിന് മുമ്പിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പബ്ലിക് പ്രോസിക്യൂഷനിലേക്ക് പ്രവേശനം നേടുന്നതിനുള്ള പുതിയ സംവിധാനം ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചുവടുവെപ്പാണ്.ഈ വർഷം (2026) തികച്ചും അസാധാരണമാണെന്നും പബ്ലിക് പ്രോസിക്യൂട്ടർമാരുടെ ബാച്ചുകളിലേക്ക് മൂന്ന് തവണയാണ് പ്രവേശന നടപടികൾ തുറന്നുകൊടുത്തിട്ടുള്ളതെന്നും, ഇതിൽ അവസാനത്തേത് വരുന്ന നവംബറിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



