കുവൈത്ത്സിറ്റി, സെപ്റ്റംബർ 13: ഡ്രോണുകൾ, ലൈറ്റ് സ്പോർട്ട് എയർക്രാഫ്റ്റുകൾ, എയർ സ്പോർട്സ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി കുവൈത്ത് പുതിയ ഡിക്രി-നിയമം നമ്പർ 89/2026 പുറത്തിറക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഡ്രോണുകളും നിയമത്തിന്റെ പരിധിയിൽ വരുന്ന മറ്റ് വിമാനങ്ങളും പ്രവർത്തിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്.പുതിയ നിയമപ്രകാരം ഡ്രോൺ അല്ലെങ്കിൽ ലൈറ്റ് സ്പോർട്ട് എയർക്രാഫ്റ്റ് ഉടമകൾ അവ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യുകയും എയർവർത്തിനസ് സർട്ടിഫിക്കറ്റ് നേടുകയും വേണം. ഓപ്പറേറ്റർമാർ ആവശ്യമായ ലൈസൻസുകളും പെർമിറ്റുകളും സ്വന്തമാക്കണം.
ലൈസൻസോ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോ ഇല്ലാതെ ഡ്രോൺ പ്രവർത്തിപ്പിച്ചാൽ രണ്ട് വർഷം വരെ തടവും 1,000 മുതൽ 2,000 കുവൈത്തി ദിനാർ വരെ പിഴയും, അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു ശിക്ഷയും ലഭിക്കാം. ഡ്രോണുകളുടെ ഇറക്കുമതി, നിർമ്മാണം, അസംബ്ലി, പ്രോഗ്രാമിംഗ്, മോഡിഫിക്കേഷൻ എന്നിവയ്ക്കും മുൻകൂർ അനുമതി നിർബന്ധമാണ്.വിമാനത്താവളങ്ങൾ, നിരോധിത-നിയന്ത്രിത മേഖലകൾ എന്നിവയ്ക്ക് മുകളിലൂടെയും പ്രത്യേക അനുമതിയില്ലാതെ രാത്രിയിലും ഡ്രോൺ പറത്താൻ പാടില്ല.
രാജ്യസുരക്ഷയ്ക്കോ പൊതുസുരക്ഷയ്ക്കോ ഭീഷണിയാകുന്ന രീതിയിൽ സൈനിക-സുരക്ഷാ കേന്ദ്രങ്ങൾക്ക് സമീപം പറക്കുന്ന ഡ്രോണുകളെ തടയാനോ നിയന്ത്രണം ഏറ്റെടുക്കാനോ ആവശ്യമെങ്കിൽ വെടിവെച്ചിടാനോ സുരക്ഷാ-സൈനിക വിഭാഗങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്.നിലവിലുള്ള ഡ്രോൺ ഉടമകൾക്ക് പുതിയ നിയമം പാലിക്കുന്നതിനായി ഒരു വർഷത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്. നിയമത്തിന്റെ വിശദമായ എക്സിക്യൂട്ടീവ് ചട്ടങ്ങൾ 2026 അവസാനത്തോടെ പുറത്തിറക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.



