33 വർഷത്തിനിടെ 595,211 പേരെ നാടുകടത്തി; ഈ വര്‍ഷം കുവൈറ്റ് നാടുകടത്തിയത് 25,000 പേരെ

  • 18/10/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ 33 വർഷത്തിനിടെ 595,211 പേരെ രാജ്യത്ത് നിന്ന് നാടുകടത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ നാടുകടത്തൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജാസിം അൽ മിസ്ബ പറഞ്ഞു. ഇതില്‍ 354,168 പുരുഷന്മാരും 230,441 സ്ത്രീകളും 10,602 കുടുംബങ്ങളും ഉൾപ്പെടുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ എല്ലാ മേഖലകളിൽ നിന്നും റഫർ ചെയ്യപ്പെടുന്ന വ്യക്തികളെ നാടുകടത്താനുള്ള നടപടിക്രമങ്ങൾ മൂന്ന് ദിവസത്തിനകം പൂർത്തിയാക്കാനാണ് ഡിപ്പാർട്ട്മെന്‍റ് ലക്ഷ്യമിടുന്നതെന്ന് ബ്രിഗേഡിയർ അൽ മിസ്ബ പറഞ്ഞു.

ഡിപ്പാർട്ട്‌മെന്‍റ് കഴിഞ്ഞ വർഷം 42,000 പ്രവാസികളെയാണ് നാടുകടത്തിയത്. 2024ല്‍ ഇതുവരെ 25,000 പേരെ നാടുകടത്തിയിട്ടുണ്ട്. നാടുകടത്തപ്പെട്ടവരുടെ ഫ്ലൈറ്റ് ടിക്കറ്റിന്‍റെ ഉത്തരവാദിത്തം സ്പോൺസർമാര്‍ക്കാണെന്നും ടിക്കറ്റ് റിസർവേഷൻ വേഗത്തിലാക്കാൻ ഡിപ്പാർട്ട്‌മെന്‍റ് കെട്ടിടത്തിലെ രണ്ട് ട്രാവൽ ഓഫീസുകൾ വഴി നടപടിക്രമങ്ങൾ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രാ രേഖയോ പാസ്‌പോർട്ടോ ഉപയോഗിച്ചാണ് നാടുകടത്തൽ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കുന്നത്. വ്യക്തിയുടെ വിരലടയാളം രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News