റിയൽ എസ്റ്റേറ്റ് മേഖല കടുത്ത പ്രതിസന്ധിയില്‍

  • 20/07/2020

കുവൈത്ത് സിറ്റി: ലോകമെമ്പാടെ 2019 അവസാനത്തോടെ ആരംഭിച്ച കോവിഡ് -19 2020 ലും തുടരുകയാണ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത് റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള മേഖലയാണ്. കൊവിഡ് 19 മൂന്ന് മാസം കൊണ്ട് രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖല വൻ ഇടിവ് നേരിടുകയാണെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. വൈറസ് വ്യാപനത്തിന് ശേഷം റിയൽ എസ്റ്റേറ്റ് മേഖലയിൽ നേരിടുന്ന വിൽപ്പനയിലെ കുറവ് കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവര്‍ പറയുന്നത്. റിയൽ എസ്റ്റേറ്റ് മറ്റ് ബിസിനസുകളെ അപേക്ഷിച്ച് വളരെ മികച്ചതാണെന്നും കോവിഡിന്‍റെ ആഘാതം മറികടക്കാൻ കൂടുതൽ പ്രോത്സാഹനങ്ങൾ ആവശ്യമാണെന്നും അൽ ദുലൈജാൻ റിയൽ എസ്റ്റേറ്റ് ഓഫീസ് മേധാവി സുലൈമാൻ അൽ ദുലൈജാൻ പറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് ഈ മാസങ്ങളില്‍ വലിയ ശതമാനം വിൽപ്പനകുറവാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ സബ അൽ അഹ്മദ് കടൽത്തീര നഗരം, മറ്റ് സമാന പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ചാലറ്റുകൾക്ക് ആവശ്യം വർദ്ധിച്ചതായി അൽ ദുലൈജാൻ പറഞ്ഞു. വിപണിയെ സംബന്ധിച്ചടത്തോളം അല്‍പ്പം ആശ്വാസകരമായ കാര്യമാണിത്. വാണിജ്യ, നിക്ഷേപ റിയൽ എസ്റ്റേറ്റ് രംഗത്ത് കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ ഫലമായി വിൽപ്പന കുറഞ്ഞുവെന്ന് ആത്ര റിയൽ എസ്റ്റേറ്റ് മേധാവി മൈതം അൽ ഷാഖ്സ് പറഞ്ഞു. നിയന്ത്രണങ്ങൾ ലഘൂകരിച്ച സമയത്ത് റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പ് ആരംഭിച്ച ഓൺലൈൻ സേവനങ്ങൾ വഴി ചില ഇടപാടുകള്‍ നടത്തുവാന്‍ സാധിച്ചിട്ടുണ്ട് പക്ഷേ നേരത്തെയുണ്ടായിരുന്ന പല ഇടപാടുകളേയും കോവിഡ് കാലം സാരമായി ബാധിച്ചതായി അദ്ദേഹം പറഞ്ഞു. നിലവിൽ വിൽപ്പനക്കുറഞ്ഞ സാഹചര്യത്തിൽ റിയൽ എസ്റ്റേറ്റ് മേഖലകളിൽ വസ്തുവകകൾ വിൽക്കാനും വാങ്ങാനുമുള്ള ഓപ്ഷനുകൾ കുറവാണ്. കോവിഡ് കാലത്തും സബ അൽ സലേം, ഖൽദിയ, അഡൈലിയ, ഫൈഹ തുടങ്ങിയ ചില മേഖലകളിൽ റിയൽ എസ്റ്റേറ്റിന്റെ വില ഉയർന്നതായി അൽ മുഹൈനി റിയൽ എസ്റ്റേറ്റ് സെന്റർ മേധാവി ഇബ്രാഹിം അൽ മുഹൈനി പറഞ്ഞു. അതോടപ്പം തന്നെ സബ അൽ അഹ്മദ്, അബ്ദാലി പ്രദേശങ്ങളിലും ഉപഭോക്താക്കളുടെ താൽപര്യം വർദ്ധിച്ചുവരികയാണെന്നും അൽ-മുഹൈനി പറഞ്ഞു. നിരവധി വിദേശികള്‍ നാട്ടിലേക്ക് മടങ്ങിയതാണ് റിയല്‍ എസ്റ്റേറ്റ് മേഖലക്ക് ഏറെ തിരിച്ചടിയായതെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കോവിഡിനെ തുടര്‍ന്നുണ്ടായ വ്യാപക പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. വാണിജ്യവ്യവസായ മേഖല നിര്‍ജ്ജീവമാകുന്നതോടെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ചെറുകിട കച്ചവട സ്ഥാപനങ്ങളും വ്യാപാരവും വലിയ പ്രതിസന്ധി നേരിടുന്നതും കെട്ടിട വാടക മാത്രം ആശ്രയിക്കുന്നവര്‍ക്ക് വലിയ ഭീഷണിയാകും. മിഡിൽ ഈസ്റ്റ് സമ്പദ്‌വ്യവസ്ഥയിൽ 40 വർഷത്തിനിടയിലെ ഏറ്റവുംവലിയ ആഘാതം ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.)യുടെ കണക്കുകൂട്ടൽ. കോവിഡും എണ്ണവിലത്തകർച്ചയും കാരണം അറബ് ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ 12 ശതമാനം ഇടിവുണ്ടാകുമെന്ന് ഐ.എം.എഫ്. പ്രവചിക്കുന്നു.

Related News