കുവൈറ്റിൽ കൊവിഡ് വാക്സിൻ സ്വീകരിക്കാൻ ഭയപ്പെട്ട് ജനങ്ങൾ

  • 11/12/2020




കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കുവൈറ്റിൽ ഫൈസർ അടക്കമുളള വാക്സിൻ എത്തിയാലും ഭൂരിഭാ​ഗം പേരും സ്വീകിരിക്കാൻ ഭയപ്പെടുന്നു. രാജ്യത്ത് വാക്സിൻ എത്തിച്ചേരുന്നതിന് മുന്നോടിയായി ട്വിറ്ററിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് കുവൈറ്റിലുളള ഭൂരിഭാ​ഗം പേരും വാക്സിൻ സ്വീകരിക്കാൻ ഭയപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നത്. കൊവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷമുളള ആരോ​ഗ്യ പ്രശ്നങ്ങളും, പ്രത്യാഘാതങ്ങളും ഭയപ്പെട്ടാണ് വാക്സിന് എടുക്കാൻ ആളുകൾ ഭയപ്പെടുന്നത്.   10,000ത്തോളം പേർ പങ്കെടുത്ത സർവ്വേയിൽ 39 ശതമാനം പേർ മാത്രമാണ് വാക്സിൻ എടുക്കാൻ സന്നദ്ധത അറിയിച്ചത്. 45 ശതമാനം പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷമുളള പ്രത്യാഘാതങ്ങൾ ഭയന്ന് വാക്സിൻ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി. 

വാക്സിനുമായി ബന്ധപ്പെട്ട് ആരോ​ഗ്യമന്ത്രാലയം ജനങ്ങൾക്ക് പൊതുഅവബോധം നൽകുന്നതിൽ പരാജയപ്പെട്ടിട്ടുണ്ടെന്ന തരത്തിൽ മുൻപ് വൻ വിമർശനം ഉയർന്നിരുന്നു. വാക്സിൻ എടുക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങൾക്ക് വിശദീകരിച്ച് നൽകാൻ  പരിചയസമ്പന്നരും യോഗ്യതയുള്ളവരുമായ ഡോക്ടർമാരെ ഉപയോഗിച്ച് മന്ത്രാലയം ഔദ്യോഗിക ചാനലുകളിലൂടെ ഒരു വലിയ ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. അല്ലാത്ത പക്ഷം രാജ്യത്ത് കൊവിഡ് വാക്സിൻ എത്തിയാലും ജനങ്ങൾ സ്വീകരിക്കാൻ തയ്യാറാകില്ലെന്നായിരുന്നു വിദ​ഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത്.

 ഫലപ്രാപ്തി തെളിയിച്ച  മൂന്ന് അന്താരാഷ്ട്ര കമ്പനികളിൽ നിന്ന് 5,7 ദശലക്ഷം ഡോസ് കൊവിഡ് വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനുള്ള പ്രാഥമിക കരാറുകൾ ആരോഗ്യ മന്ത്രാലയം ഒപ്പുവച്ചിട്ടുണ്ട്. ഇത് രാജ്യത്തുളള പ്രവാസികൾക്ക് അടക്കം 2.8 ദശലക്ഷം ആളുകൾക്ക് തികയുമെന്നാണ് റിപ്പോർട്ട്.  ഫൈസറിൽ നിന്ന് ഒരു ദശലക്ഷം ഡോസ്, മോഡേണയിൽ നിന്ന് 1.7 ദശലക്ഷം,  ഓക്സ്ഫോർഡ്-അസസെനക്ക കമ്പനിയിൽ നിന്ന് 3 ദശലക്ഷം ഡോ‍സ് എന്നിങ്ങനെയാണ് ഇറക്കുമതി ചെയ്യാൻ ആരോ​ഗ്യമന്ത്രാലയം ഉദ്ദേശിക്കുന്നത്. 

Related News