കൊറോണ വൈറസ് മനുഷ്യരുടെ കൂടെ എപ്പോഴും ഉണ്ടാകും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞൻ

  • 29/08/2020

കൊറോണ വൈറസ് മനുഷ്യരുടെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തൽ. ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ വൈറസ് മനുഷ്യ ശരീരത്തിൽ ഉണ്ടാകുമെന്നും ശാസ്ത്രജ്ഞൻ മുന്നറിയിപ്പ് നൽകുന്നു. യുകെ സർക്കാരിന്റെ ശാസ്ത്ര ഉപദേശക സമിതിയായ സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോർ എമർജൻസീസ് അംഗമായ സർ മാർക് വാൽപോർട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിബിസിയുടെ റേഡിയോ 4നോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് രണ്ട് വർഷത്തിനുള്ളിൽ അവസാനിച്ചേക്കാമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് സർ മാർക് വാൽപോർട്ടിന്റെ വെളിപ്പെടുത്തൽ. കൊറോണയെ എളുപ്പത്തിൽ തുടച്ചു നീക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് വാൽപോർട്ട് പറയുന്നു. കൃത്യമായ ഇടവേളകളിൽ വാക്‌സിനേഷൻ നടത്തിയാൽ മാത്രമേ കൊവിഡിനെ തടയാൻ സാധിക്കുകയുള്ളൂ. ഇന്ന് ലോകത്തിലെ ജനസംഖ്യ 1918 ന് സമാനമല്ല. സ്പാനിഷ് ഫ്ളൂ പടർന്നുപിടിച്ച സമയത്തെ ജനസംഖ്യയേക്കാൾ അനേക മടങ്ങ് ഇരട്ടിയാണ് ഇന്നത്തെ ജനസംഖ്യ. ഇത് വൈറസ് പടരുന്നതിന് കാരണമാകും. സ്പാനിഷ് ഫ്ളൂവിനെ തുടച്ചുനീക്കാൻ രണ്ട് വർഷമാണ് എടുത്തത്. എന്നാൽ കൊറോണയുടെ കാര്യത്തിൽ സാഹചര്യങ്ങൾ അനുകൂലമല്ല. കൊവിഡിനെ നിയന്ത്രിക്കാൻ ആഗോള വാക്സിനേഷൻ വേണമെന്നും വാൽപോർട്ട് വ്യക്തമാക്കുന്നു. കൊവിഡിനെ രണ്ട് വർഷത്തിനുള്ളിൽ പിടിച്ചുകെട്ടാനാകുമെന്ന പ്രതീക്ഷ പങ്കുവച്ച് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസുസ് ആണ് രംഗത്തെത്തിയത്. 1918 ൽ പടർന്നു പിടിച്ച സ്പാനിഷ് ഫ്ളൂ രണ്ട് വർഷം കൊണ്ടാണ് ഇല്ലാതായതെന്നും എന്നാൽ സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കൊവിഡിനെ ചെറുക്കാൻ രണ്ട് വർഷം വേണ്ടി വരില്ലെന്നും ലോകാരോഗ്യ ടെഡ്രോസ് അഥാനം ഗബ്രിയേസുസ് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സർ മാർക് വാൽപോർട്ടിന്റെ പ്രതികരണം.

Related News