പൊലീസും രാഹുൽ​ ​ഗാന്ധിയും തമ്മിൽ ഉന്തും തളളും..

  • 01/10/2020

രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ് വിട്ടയച്ചു. ഹത്രാസിലെ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രാമധ്യേയാണ് ഇരുവരേയും യു.പി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്.  പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍. നേരത്തെ പൊലീസുമായുള്ള വാക്കേറ്റവും ഉന്തു തള്ളും ഉണ്ടായതിനിടെ രാഹുല്‍ നിലത്ത് വീണിരുന്നു. ഹത്രാസിലേക്കുള്ള യാത്ര യുപി അതിര്‍ത്തിയില്‍ തടഞ്ഞതിന് പിന്നാലെ ഇരുവരും യമുനാ എക്‌സ്പ്രസ് വേയിലൂടെ കാല്‍നടയായി മുന്നോട്ട് നീങ്ങുകയായിരുന്നു. 

ഇത് തടയാന്‍ ആദ്യം പൊലീസ് ശ്രമിച്ചെങ്കിലും നേതാക്കള്‍ വഴങ്ങിയില്ല. കാല്‍നടയായി മുഴുവന്‍ ദൂരവും സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിയേ അടങ്ങൂ എന്ന നിലപാടില്‍ നേതാക്കള്‍ ഉറച്ച് നിന്നതോടെയാണ് പൊലീസ് ഇരുവരേയും കരുതല്‍ കസ്റ്റഡിയിലെടുത്തത്. നേരത്തെ യുപി അതിര്‍ത്തിയില്‍ ഇരുവരുടേയും വാഹനങ്ങള്‍ നിരോധനാജ്ഞയുടെ പേരില്‍ തടഞ്ഞ പൊലീസ് കാല്‍നടയാത്രയും തടയാന്‍ ശ്രമിച്ചു. ഹത്രാസില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുവെന്ന് പറഞ്ഞ് യാത്ര മുടക്കാന്‍ ശ്രമിച്ച പൊലീസ് കാല്‍നടയാത്രയും തടഞ്ഞതിന് പിന്നാലെ പൊലീസുമായി രാഹുല്‍ ഗാന്ധി വാക്കേറ്റത്തിലേര്‍പ്പെടുകയും നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു നേരത്തെ.

Related News