മരിച്ചയാളുടെ അക്കൗണ്ടില്‍ പണം; ശവസംസ്‌കാരത്തിന് പണമെടുക്കാനായി മൃതദേഹവുമായി ബാങ്കിലേക്ക്

  • 10/01/2021



പറ്റ്‌ന: ശവസംസ്‌കാരത്തിനുള്ള പണമെടുക്കാനായി മൃതദേഹവുമായി ബാങ്കില്‍ പ്രതിഷേധിച്ച് ഗ്രാമീണര്‍. മഹേഷ് യാദവ് എന്ന അറുപതുകാരന്‍ മരിച്ചതോടെയാണ് നാട്ടുകാര്‍ പണത്തിനായി ബാങ്കിലെത്തിയത്. ഷാജഹാന്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിംഗ്രിയാവന്‍ ഗ്രാമത്തിലാണ് സംഭവം.

അവിവാഹിതനായ മഹേഷ് യാദവ് മരിച്ചതോടെ നാട്ടുകാര്‍ ഇയാളുടെ ശവസംസ്‌കാരത്തിനുള്ള പണം വീട്ടില്‍ തെരഞ്ഞെങ്കിലും ലഭിച്ചില്ല. വീട്ടില്‍ നിന്നും ലഭിച്ച പാസ് ബുക്കില്‍ ബാങ്ക് അക്കൗണ്ടില്‍ ഒരു ലക്ഷത്തിലേറെ രൂപയുണ്ടെന്ന് കണ്ടു. മഹേഷിന്റെ ബന്ധുക്കള്‍ ആരും ജീവിച്ചിരിപ്പില്ലാത്തതിനാല്‍ ഇയാളുടെ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാമെന്ന് നാട്ടുകാര്‍ തീരുമാനിച്ചു.

പണത്തിനായി ബാങ്കിനെ സമീപിച്ചെങ്കിലും അക്കൗണ്ടില്‍ നോമിനി ആയി ആരുടെയും പേര് നല്‍കാത്തതിനാല്‍ പണം നല്‍കാന്‍ കഴിയില്ലെന്നാണ് മറുപടി ലഭിച്ചത്. 1.18 ലക്ഷം രൂപയാണ് മഹേഷിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. മഹേഷിന്റെ സഹോദരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. കുടുംബത്തില്‍ മറ്റാരും ഇല്ല.

അക്കൗണ്ടിലെ പണത്തില്‍ നിന്ന് 20,000 രൂപ പിന്‍വലിക്കാനാണ് നാട്ടുകാര്‍ വന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ പണം നല്‍കാനാവില്ലെന്ന് ബാങ്ക് മാനേജര്‍ അറിയിച്ചതോടെ പ്രതിഷേധവുമായി ഗ്രാമീണര്‍ കാനറ ബാങ്കിനുള്ളിലേക്ക് എത്തി. മൂന്നു മണിക്കൂറോളമാണ് മൃതദേഹം ബാങ്കിനകത്ത് വെച്ചത്. ബാങ്കിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്ന് സംസ്‌കാര ചടങ്ങിനായി 10,000 രൂപ നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്.

Related News