നിലപാട് മയപ്പെടുത്തി ട്വീറ്റർ: ഭൂരിപക്ഷം ട്വിറ്റർ അക്കൗണ്ടുകളും ട്വീറ്റുകളും നീക്കം ചെയ്തു

  • 12/02/2021

ന്യൂഡെൽഹി: ചെങ്കോട്ടയിലെ സം​ഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൻ്റെ ഭീഷണി യ്ക്കുമുന്നിൽ നിലപാട് മയപ്പെടുത്തി ട്വീറ്റർ. കേന്ദ്രസർക്കാർ ആവശ്യപ്പെട്ട ഭൂരിപക്ഷം ട്വിറ്റർ അക്കൗണ്ടുകളും ട്വീറ്റുകളും ട്വിറ്റർ നീക്കം ചെയ്തു. 

ഇരട്ടത്താപ്പ് നയം പാടില്ലെന്ന് ഇന്നലെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞിരുന്നു. നിയമലംഘനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ ട്വിറ്ററിൻ്റെ ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും കേന്ദ്രസർക്കാർ ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മുൻനിലപാട് മയപ്പെടുത്തി ട്വിറ്റർ സർക്കാരിന് വഴങ്ങിയത്. 

1435 ട്വിറ്റർ ഹാൻഡിലുകളുടെ പട്ടികയാണ് ബ്ലോക്ക് ചെയ്യാനായി ട്വിറ്ററിന് കേന്ദ്രസർക്കാർ കൈമാറിയത്. ഇതിൽ 1398 ട്വിറ്റർ ഹാൻഡിലുകളും ഇപ്പോൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഖാലിസ്ഥാൻ ബന്ധം കണ്ടെത്തിയ 1178 ഹാൻഡിലും ട്വിറ്റർ ബ്ളോക്ക് ചെയ്തു. 257 ട്വിറ്റർ ഹാൻഡിലുകളിൽ  
മോദി സർക്കാരിൻ്റെ വംശഹത്യ എന്നൊരു ഹാഷ്ടാ​ഗ് ഉപയോ​ഗിച്ചിരുന്നു. അതിൽ 220 എണ്ണം ഇപ്പോൾ ബ്ലോക്ക് ചെയ്തു.

ചെങ്കോട്ടയിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് ചില ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണ് ട്വിറ്റർ പ്രാഥമിക പരി​ഗണന നൽകുന്നതെന്നും അതിനാൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനാവില്ല എന്നുമായിരുന്നു ട്വിറ്ററിൻ്റെ നിലപാട്. പിന്നീട് ട്വിറ്റർ പ്രതിനിധികളെ കേന്ദ്രസർക്കാർ വിളിച്ചു വരുത്തുകയും വിശദമായ ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാർലമെൻ്റിൽ ഐടി വകുപ്പ് മന്ത്രി തന്നെ ട്വിറ്ററിനെതിരെ പരസ്യവിമർശനം നടത്തിയത്.

Related News