പോക്സോ കേസ് പ്രതിയെ പെൺകുട്ടിയു‌ടെ പിതാവ് കോടതിക്ക് സമീപം വെടിവെച്ച് കൊന്നു

  • 22/01/2022

ലഖ്‌നൗ: ഉത്തർപ്രദേശില്‍ പോക്‌സോ കേസിലെ പ്രതിയെ അതിജീവിച്ച പെൺകുട്ടിയു‌ടെ പിതാവ് കോടതിക്ക് സമീപത്ത് വച്ച് വെടിവെച്ച് കൊലപ്പെടുത്തി. ഗോരഖ്പുരിലാണ് സംഭവം ഉണ്ടായത്. ബിഹാര്‍ മുസാഫർപുർ സ്വദേശിയായ ദില്‍ഷാദ് ഹുസൈനെയാണ് പെണ്‍കുട്ടിയുടെ പിതാവ് കൊലപ്പെടുത്തിയത്. 

ഗോരഖ്പൂര്‍ കളക്ടറേറ്റിന് അടുത്തുള്ള കോടതിക്ക് സമീപത്ത് വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊലപാതകം നടന്നത്. നേരത്തെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ദില്‍ഷാദിനെ അറസ്റ്റ് ചെയ്തിരുന്നത്. ഇയാൾ പെൺകുട്ടിയുടെ വീടിന് സമീപം സൈക്കിൾ പഞ്ചർ ഷോപ്പ് നടത്തുകയായിരുന്നു. 2020 ഫെബ്രുവരി 12നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയെന്നുള്ള പിതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് മാര്‍ച്ച് 12ന് ഹൈദരാബാദിൽ നിന്നാണ് ദിൽഷാദിനെ പിടികൂടുന്നത്.

 ജാമ്യം ലഭിച്ച പ്രതി കഴിഞ്ഞ ദിവസം പോക്സോ കേസിന്റെ വിചാരണ നടപടികൾക്ക് വേണ്ടിയാണ് കോടതിയിലെത്തിയത്. പെൺകുട്ടിയുടെ പിതാവും കോടതിയിൽ എത്തിയിരുന്നു. പ്രതിയെ കോടതിയുടെ ​ഗേറ്റിന് പുറത്ത് വച്ച് കണ്ട പെൺകുട്ടിയുടെ പിതാവ് ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർ കോടതി ​ഗേറ്റിന് സമീപം നിൽക്കുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്. ദില്‍ഷാദ് ഹുസൈനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

Related News