അരിക്കൊമ്ബന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിക്കുന്നില്ല; എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്

  • 03/05/2023

കുമളി; പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്ബന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. സിഗ്നലുകള്‍ നഷ്ടപ്പെട്ടതോടെ അരിക്കൊമ്ബന്‍ കാട്ടില്‍ എവിടെയെന്നു കണ്ടെത്താനാവാത്ത അവസ്ഥയിലാണ് വനംവകുപ്പ്.


അരിക്കൊമ്ബനെ പെരിയാര്‍‌ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട് സാറ്റലൈറ്റ് കോളറില്‍ നിന്നു സിഗ്നല്‍ കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ നാലിനു ശേഷമാണ് സിഗ്നല്‍ നഷ്ടപ്പെട്ടു. വനംവകുപ്പ് വാച്ചര്‍മാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്ബന്‍ എവിടെയെന്ന് അവര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

അരിക്കൊമ്ബന്‍ ചോലവനത്തിലായതിനാലാകാം സിഗ്നലുകള്‍ ലഭിക്കാത്തതെന്നാണു വനം വകുപ്പിന്റെ വിലയിരുത്തല്‍. ഇടതൂര്‍ന്ന മരങ്ങളുള്ള വനത്തിനുള്ളിലായാല്‍ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഇന്നലെ പുലര്‍ച്ചെ ലഭിച്ച സിഗ്നല്‍ പ്രകാരം തമിഴ്നാട് വനമേഖലയ്ക്ക് 5 കിലോമീറ്റര്‍ സമീപത്ത് അരിക്കൊമ്ബന്‍‌ എത്തി. 18 കിലോമീറ്റര്‍ സഞ്ചരിച്ച്‌ തമിഴ്‌നാട് വനമേഖലയില്‍ കടന്ന ആന തിങ്കളാഴ്ച വൈകുന്നേരത്തോടെ പെരിയാറിലേക്ക് തിരികെ വരുന്നതായാണ് സിഗ്നലുകള്‍ ലഭിച്ചത്. സഞ്ചാരത്തിന്റെ ദൂരം കണക്കിലെടുത്താല്‍ അരിക്കൊമ്ബന്‍ ആരോഗ്യവാനാണ് എന്നും നിരീക്ഷണ സംഘം വിലയിരുത്തുന്നു.

Related News