അടുത്ത മണിക്കൂറുകളില്‍ മോക്ക ചുഴലിക്കാറ്റ് രൂപം പ്രാപിക്കും

  • 09/05/2023

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറുകളില്‍ മോക്ക ചുഴലിക്കാറ്റ് രൂപം പ്രാപിക്കും. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴ തുടരും. സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റാണ് മോക്ക. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി നിലനില്‍ക്കുന്ന തീവ്ര ന്യൂവമര്‍ദ്ദമാണ് മോക്ക ചുഴലിക്കാറ്റായി മാറുന്നത്. വടക്ക് - വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന മോക്ക, പിന്നീട് ബംഗ്ലാദേശ്, മ്യാന്‍മാര്‍ തീരത്തേക്ക് നീങ്ങും. മണിക്കൂറില്‍ 130 കി.മീ വരെ വേഗതയുണ്ടാകും. തീരം തൊടും മുമ്ബേ ദുര്‍ബലമാകാനുള്ള സാധ്യതകളാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

കേരളത്തെ മോക്ക ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല. എന്നാല്‍ കൂടുതല്‍ മഴ മേഘങ്ങള്‍ കേരളത്തിന്‍റെ അന്തരീക്ഷത്തിലെത്താന്‍ മോക്ക കാരണമാകും. ഒരിടവേളയ്ക്ക് ശേഷം മഴ സജീവമാകാന്‍ കാരണമിതാണ്. ഒറ്റപ്പെട്ടയിടങ്ങളിലാണ് ശക്തമായ മഴ പ്രതീക്ഷിക്കേണ്ടത്.
പെടുന്നനെയുള്ള മഴയെ കരുതിയിരിക്കണം. മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത വേണം. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കൂടുതല്‍ മഴ കിട്ടിയേക്കും. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും, കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുത് എന്നും നിര്‍ദ്ദേശമുണ്ട്.

Related News