പൊലീസിന്റെ കൈയ്യില്‍ തോക്കുണ്ടായിരുന്നില്ലേ? ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

  • 10/05/2023

കൊച്ചി: ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയ്യില്‍ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു.


ഏറെ ദുഖകരമായ സംഭവമാണ് ഡോക്ടര്‍ വന്ദന ദാസിന്റെ മരണമെന്ന് ഹൈക്കോടതി പറഞ്ഞു. കൊല്ലപ്പെട്ട വന്ദനയുടെ കുടുംബത്തിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും താങ്ങാനാകാത്ത സംഭവമാണെന്ന് അറിയാം. കൊല്ലപ്പെട്ട വന്ദനയ്ക്ക് ആദരാഞ്ജലികള്‍ രേഖപ്പെടുത്തുന്നു. രാജ്യത്ത് മുമ്ബ് എവിടെയെങ്കിലും ഇത്തരമൊരു സംഭവം ഉണ്ടായാട്ടുണ്ടോ? ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചു പൂട്ടുകയല്ലേ വേണ്ടതെന്നും സംസ്ഥാന സര്‍ക്കാരിനോട് കോടതി ചോദിച്ചു.

വെറും 22 വയസ് മാത്രം പ്രായമുള്ള യുവ ഡോക്ടറുടെ കുടുംബത്തിനേറ്റ ദുഖത്തിന്‍റെ ആഘാതം തിരിച്ചറിയണമെന്ന് കോടതി ആവശ്യപ്പെട്ടു. സുരക്ഷാ സംവിധാനം എന്തിനെന്ന് സര്‍ക്കാരിനോട് ചോദിച്ച കോടതി, സംഭവങ്ങളെ മുന്‍കൂട്ടി കാണാന്‍ സാധിക്കണമെന്നും അങ്ങനെ ഇത്തരം സംഭവങ്ങള്‍ തടയാന്‍ പൊലീസിനാകണമെന്നും അദ്ദേഹം പറഞ്ഞു. ഇതേ സംഭവം നാളെ മറ്റ് ആശുപത്രികളിലും നടക്കില്ലേയെന്ന് കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങള്‍ ഭാവിയിലും പ്രതീക്ഷിക്കണം. സുരക്ഷ ഏര്‍പെടുത്തണമെന്നത് കോടതിയല്ല പറയേണ്ടത്. അത് സര്‍ക്കാര്‍ ചെയ്യേണ്ടതാണെന്നും കോടതി പറഞ്ഞു. വിദ്യാര്‍ത്ഥികളും ,രക്ഷകര്‍ത്താക്കളും ഭയപ്പാടിലാണെന്ന് ആരോഗ്യ സര്‍വകലാശാലയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ഇത്തരം ആക്രമങ്ങള്‍ ചെറുക്കാന്‍ മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് ഈ ഘട്ടത്തില്‍ കോടതി ചോദിച്ചു. പൊലീസിന്‍റെ കൈയ്യില്‍ തോക്കില്ലേ? ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പൊലീസിനില്ലേ? പിന്നെ എന്തിനാണ് പൊലീസിന് തോക്ക് കൊടുക്കുന്നത്? ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്ബോള്‍ വികാരപരമായി മാത്രമേ കോടതിക്ക് കൂടി ഇടപെടാനാകൂ. കാരണം എന്തായാലും സുരക്ഷ ഉറപ്പാക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി.

Related News