അവധിക്കാല ക്ലാസുകള്‍ വിലക്കിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

  • 10/05/2023

കൊച്ചി: കുട്ടികളുടെ അവധിക്കാല ക്ലാസുകള്‍ വിലക്കിയ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തെക്കാണ് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി ക്ലാസുകള്‍ നടത്താമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ ഗുണത്തിനാണ് വെക്കേഷന്‍ ക്ലാസുകളെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം. കൃത്യമായ കാരണങ്ങളില്ലാതെ ഇത് തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.


വേനലവധി ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത് മെയ് നാലിനാണ്. സിബിഎസ്‌ഇ അടക്കം എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ സ്കൂളുകളിലും നിരോധനം ബാധകമാക്കിയിരുന്നു. വേനലവധിക്ക് കുട്ടികളെ പഠനത്തിനും ഇതര ക്യാമ്ബുകള്‍ക്കും നിര്‍ബന്ധിക്കരുതെന്നാണ് ഉത്തരവില്‍ പറഞ്ഞത്. സ്കൂളുകള്‍ മാര്‍ച്ച്‌ മാസത്തെ അവസാന പ്രവൃത്തിദിനത്തില്‍ അടയ്ക്കണം.

ജൂണ്‍ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തില്‍ തുറക്കുകയും വേണം. കുട്ടികളെ അവധിക്കാലത്ത് നിര്‍ബന്ധിച്ച്‌ ക്ലാസുകളിലിരുത്തുന്നത് മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുമെന്നും വേനല്‍ ചൂട് മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് ക്ലാസുകള്‍ നടത്തരുതെന്ന ഉത്തരവ് പുറത്തിറക്കിയത്.

Related News