പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

  • 14/05/2023

പറവൂർ: തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന്‌ കുട്ടികൾ മുങ്ങിമരിച്ചു. പറവൂർ പല്ലംതുരുത്ത് മരോട്ടിക്കൽ ബിജുവി​ന്റെയും കവിതയുടെയും മകൾ ശ്രീവേദ (10), കവിതയുടെ സഹോദരപുത്രൻ, മന്നം തളിയിലപ്പാടം വീട്ടിൽ വിനുവിന്റെയും നിതയുടെയും മകൻ അഭിനവ് (കണ്ണൻ–-13), കവിതയുടെ സഹോദരി വിനിതയുടെയും ഇരിങ്ങാലക്കുട പൊറത്തുശേരി കടുങ്ങാടൻ വീട്ടിൽ -രാജേഷിന്റെയും മകൻ ശ്രീരാഗ് (13) എന്നിവരാണ് മുങ്ങി മരിച്ചത്. 

വടക്കന്‍ പറവൂരില്‍ ചെറിയ പല്ലന്‍തുരുത്തില്‍ മുസ്‌രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്. ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ കുട്ടികള്‍ ഉച്ചയോടെ പുഴയ്ക്കരിലേക്ക് പോവുകയായിരുന്നു. തട്ടുകടവ് പാലത്തിന്റെ അടിയിലാണ് ഇവർ കുളിക്കാൻ ഇറങ്ങിയത്. വള്ളംകളി നടക്കുന്ന ഒഴുക്കുകൂടിയ സ്ഥലമാണിത്. അഗ്നി രക്ഷാസേനയും വെടിമറയിൽനിന്നുള്ള മുങ്ങൽവിദഗ്ധരും നടത്തിയ തിരച്ചിലിനൊടുവില്‍രാത്രി 7.30ന് ശ്രീവേദയുടെ മൃതദേഹം കണ്ടെടുത്തു. പത്തരയോടെ മറ്റു രണ്ടുപേരുടെ മൃതദേഹങ്ങളും കണ്ടെത്തി. മൃതദേഹങ്ങൾ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

ഗവ. എൽപിജി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് ശ്രീവേദ. പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് അഭിനവ്. ഇരിങ്ങാലക്കുട സ്‌കൂളിലെ വിദ്യാർഥിയാണ് ശ്രീരാഗ്. അഭിനവിന്റെ അച്ഛൻ അവധിക്ക് നാട്ടില്‍ വന്ന ശേഷം തിരികെ ഗൾഫിലേക്ക് പോയിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളൂ. 



 


Related News