മതപഠനകേന്ദ്രത്തില്‍ പതിനേഴുകാരി മരിച്ച നിലയിൽ, ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

  • 14/05/2023

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനകേന്ദ്രത്തില്‍ പതിനേഴുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ബീമാപള്ളി സ്വദേശിനി അസ്മിയ മോളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബന്ധുക്കൾ പോലീസിൽ പരാതി നല്‍കി. 

ബീമാപള്ളി സ്വദേശിനിയായ അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ താമസിച്ചാണ് പഠിച്ചിരുന്നത്. ഇന്നലെ ഇതേ മതപഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. സ്ഥാപന അധികൃതരിൽനിന്നു കുട്ടി പീഡനം നേരിട്ടതായാണ് ബന്ധുക്കളുടെ ആരോപണം. 

കഴിഞ്ഞ പെരുന്നാളിന് ശേഷമാണ് പെണ്‍കുട്ടി സ്ഥാപനത്തിനെതിരെ പരാതി അറിയിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.  ഇന്നലെ പെണ്‍കുട്ടി ഉമ്മയെ ഫോണ്‍ വിളിച്ച് ഉടൻ ബാലരാമപുരത്തെത്തണമെന്ന് അറിയിച്ചിരുന്നു. ഒന്നര മണിക്കൂറിനുളളില്‍ സ്ഥാപനത്തിലെത്തിയ മാതാവിനെ ആദ്യം കുട്ടിയെ കാണാൻ അനുവദിച്ചില്ല. പിന്നീട് കുട്ടി കുളിമുറിയില്‍ മരിച്ച് കിടക്കുന്നതായാണ് അറിയിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.


Related News