ഒഡിഷ ട്രെയിൻ അപകടം; മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് അദാനി

  • 05/06/2023

ദില്ലി: ഒഡിഷയിലെ ബാലേസോർ ട്രെയിൻ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ട് അനാഥരായ കുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് വ്യവസായിയും രാജ്യത്തെ പ്രധാന കോടീശ്വരനുമായ ഗൗതം അദാനി. ട്രെയിൻ അപകടം ഞങ്ങളിൽ അഗാധമായ ദുഃഖമുണ്ടാക്കി. അപകടത്തിൽ രക്ഷിതാക്കൾ കൊല്ലപ്പെട്ട് അനാഥരായ കുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവും വഹിക്കാൻ അദാനി ഗ്രൂപ് തീരുമാനിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തെ സഹായിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്നും അദാനി ട്വിറ്ററിൽ കുറിച്ചു. 

ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും മാനസികവും ഭൗതികവുമായി വീണ്ടെടുക്കുന്ന ദൗത്യത്തിൽ ഞങ്ങളും പങ്കുചേരുകയാണെന്നും അദാനി ഗ്രൂപ് അറിയിച്ചു. കുട്ടികളുടെ നല്ല നാളേക്കായി പ്രവർത്തിക്കുമെന്നും അദാനി അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനമായി നൽകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷവും നിസാരമായി പരിക്കേറ്റവർക്ക് 50000 രൂപയും നൽകുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു.

'ഒഡീഷയിലുണ്ടായ തീവണ്ടി അപകടം കടുത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസം അദാനി ഗ്രൂപ്പ്  ഏറ്റെടുക്കും. ദുരന്തത്തിൽപ്പെട്ടവരേയും അവരുടെ കുടുംബങ്ങളെയും ചേർത്തു നിർത്തേണ്ടതും അവരുടെ കുട്ടികൾക്ക് നല്ലൊരു ഭാവി നൽകേണ്ടതും എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വമാണ്'- അദാനി ട്വീറ്റ് ചെയ്തു.

Related News