ബാലസോര്‍ ട്രെയിന്‍ അപകടത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു

  • 06/06/2023

ഭുവനേശ്വര്‍: 278 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ അപകടത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ അന്വേഷണസംഘം അപകടസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അപകടത്തില്‍ ഗൂഡാലോചനയും അട്ടിമറിയും സംശയിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് വിട്ടത്.


ട്രെയിന്‍ അപകടത്തിന്റെ കാരണം ഇലക്‌ട്രോണിക്ക് ഇന്റര്‍ലോക്കിങ് സംവിധാനത്തിലെ തകരാറാണോ പോയിന്റ് മെഷീനിലെ പിഴവാണോ അതോ സിഗ്‌നല്‍ സംവിധാനത്തിലെ പാളിച്ചയാണോയെന്നതു സംബന്ധിച്ചാകും അന്വേഷണം. സിബിഐയ്ക്കു പുറമെ റെയില്‍വേ സുരക്ഷാ കമ്മിഷണറും അപകടത്തെ സംബന്ധിച്ചു രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിന്‍ അപകടത്തിന്റെ കാരണവും ഉത്തരവാദികളായവരെ കണ്ടെത്തുമെന്നും പ്രതികരിച്ചിരുന്നു. ബാലസോര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നതു വ്യക്തമാക്കിയിരുന്നു. ട്രാക്കിലുണ്ടായ മാറ്റമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആദ്യഘട്ട വിലയിരുത്തല്‍. ഇതെല്ലാം സംബന്ധിച്ചാകും സിബിഐ അന്വേഷണം.

Related News