മണിപ്പുർ കലാപം: ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ച്‌

  • 07/06/2023

ഇംഫാല്‍: ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടെത്തി ചര്‍ച്ചകള്‍ നടത്തിയിട്ടും മണിപ്പുരില്‍ കലാപം ശമിക്കുന്നില്ല. ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ്. ജവാന് വീരമൃത്യു. അര്‍ധസൈനികവിഭാഗമായ അസം റൈഫിള്‍സിലെ രണ്ടുസൈനികര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതിനിടെ നാലു വയസുകാരനേയും അമ്മയേയും ബന്ധുവിനേയും ആള്‍ക്കൂട്ടം ആംബുലൻസിലിട്ട് തീവെച്ച്‌ കൊലപ്പെടുത്തിയ വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.


സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ ഗോത്രവിഭാഗങ്ങള്‍ ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി വരികയാണ്. കുക്കി-സോമി-ഹമര്‍-മിസോസ് തുടങ്ങിയ ഗോത്രവിഭാഗങ്ങളുടെ നേതൃത്വത്തിലാണ് മാര്‍ച്ച്‌.

മണിപ്പുരില്‍ സമാധാനവും സുരക്ഷിതത്വവും പുനഃസ്ഥാപിക്കുക, ഗോത്രവിഭാഗക്കാര്‍ക്ക് സംരക്ഷണം നല്‍കുക, കുക്കികളുടെ ജീവനാണ് പ്രധാനം, ആര്‍ട്ടിക്കിള്‍ 356 അല്ല 355 തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധ മാര്‍ച്ച്‌. പ്രതിഷേധം സമാധാനപരമാണെങ്കിലും അമിത് ഷായുടെ വസതിക്ക് മുന്നില്‍ പോലീസ് ബാരിക്കേഡ് വെച്ച്‌ പ്രതിഷേധക്കാരെ തടഞ്ഞു. അമിത് ഷായെ കാണണമെന്നും കുക്കികള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ആയിരം ബിഎസ്‌എഫ് ജവാന്മാരെ ചൊവ്വാഴ്ച മണിപ്പുരിലേക്കയച്ചിട്ടുണ്ട്. ഒരുമാസം മുൻപ് കുക്കികളും മെയ്ത്തികളും തമ്മില്‍ തുടങ്ങിയ കലാപത്തില്‍ ഇതുവരെ 100 ഓളം പേരാണ് കൊല്ലപ്പെട്ടത്. മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. 37,450 പേര്‍ ദുരിതാശ്വാസ ക്യാമ്ബിലാണ്. പതിനായിരത്തോളം സുരക്ഷാഭടന്മാരെയാണ് സംസ്ഥാനത്ത് ക്രമസമാധനം പുനഃസ്ഥാപിക്കാൻ നിയോഗിച്ചിട്ടുള്ളത്.

Related News