ജീവിതപങ്കാളിയെ വെട്ടിനുറുക്കിയത് തനിക്കെതിരെ കേസുണ്ടാകുമെന്ന് ഭയന്നിട്ടെന്ന് പ്രതി

  • 09/06/2023

മുംബൈ: മുംബൈയില്‍ ജീവിതപങ്കാളിയെ വെട്ടിനുറുക്കിയ സംഭവത്തില്‍ പ്രതി മനോജ് സാനെയുടെ വെളിപ്പെടുത്തല്‍. മരിച്ച 32 കാരിയായ സരസ്വതി വൈദ്യ തനിക്ക് മകളെപ്പോലെയായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. യുവതിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.


താന്‍ എച്ച്‌ഐവി പോസിറ്റീവ് ആണെന്നും മനോജ് സാനെ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. 2008 ലാണ് എഐവി സ്ഥിരീകരിക്കുന്നത്. അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ രക്തം സ്വീകരിക്കേണ്ടി വന്നിരുന്നു. അപ്പോഴാണ് എച്ച്‌ഐവി ബാധയുണ്ടായതെന്നാണ് സംശയിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു.

സരസ്വതി പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. അവളെ താനാണ് കണക്ക് പഠിപ്പിച്ചിരുന്നതെന്നും മനോജ് സാനെ പൊലീസിനോട് പറഞ്ഞു. മുറിയില്‍ നിന്നും കണക്കിന്റെ ഫോര്‍മുലകള്‍ എഴുതിയ ബോര്‍ഡ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

താന്‍ റേഷന്‍ കട നടത്തുന്ന ആളാണ്. സരസ്വതി വളരെ പൊസസ്സീവ് ആണ്. വൈകി എത്തുന്നത് വളരെ സംശയത്തോടെയാണ് അവള്‍ കണ്ടിരുന്നത്. താന്‍ അവളെ ചതിക്കുമെന്ന തോന്നലായിരുന്നു കാരണമെന്നും പ്രതി പറഞ്ഞു.

സരസ്വതി ജൂണ്‍ മൂന്നിന് ആത്മഹത്യ ചെയ്യുകയായിരുന്നു. തനിക്കെതിരെ കേസുണ്ടാകുമെന്ന് ഭയന്നാണ് മൃതദേഹം കഷണങ്ങളായി മുറിച്ച്‌ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും മനോജ് സാനെ പൊലീസിനോട് പറഞ്ഞു.

Related News