കുവൈത്ത് സിറ്റി: വ്യാജ ഫിംഗർപ്രിന്റ് ഹാജർ രേഖകൾ ഉപയോഗിച്ച് ശമ്പളം കൈപ്പറ്റിയ കേസിൽ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരെതിരായ ക്രിമിനൽ കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു. ഏകദേശം 2.6 ലക്ഷം കുവൈത്തി ദിനാർ അനധികൃതമായി കൈപ്പറ്റിയതായാണ് കേസ്.ആരോഗ്യ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് ഫിംഗർപ്രിന്റ് ഹാജർ സംവിധാനത്തിൽ കൃത്രിമം കാട്ടി ജോലിയിൽ ഹാജരാകാതിരുന്നിട്ടും ശമ്പളം കൈപ്പറ്റാൻ സൗകര്യം ഒരുക്കിയെന്നാണ് കണ്ടെത്തൽ. ഒന്നാം പ്രതി മറ്റ് പ്രതികൾക്ക് ഹാജർ രേഖകളിൽ ഇളവ് നൽകുകയും വ്യാജ ഹാജർ രേഖകൾ സൃഷ്ടിക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ ആരോപിച്ചു.
രണ്ടാം പ്രതി ഏകദേശം 1.01 ലക്ഷം ദിനാറും, മൂന്നാം പ്രതി 77,000 ദിനാറും, നാലാം പ്രതി 80,000 ദിനാറും അനധികൃതമായി കൈപ്പറ്റിയതായി കേസ് രേഖകളിൽ പറയുന്നു.ക്രിമിനൽ കോടതി ഒന്നാം, രണ്ടാം, മൂന്നാം പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും സർക്കാർ ജോലിയിൽ നിന്ന് പുറത്താക്കലും പിഴയും ശിക്ഷ വിധിച്ചിരുന്നു. നാലാം പ്രതിക്ക് ഒരു വർഷത്തേക്ക് നല്ല പെരുമാറ്റ ഉറപ്പുനൽകുന്ന വ്യവസ്ഥയിൽ തടവ് ഒഴിവാക്കി, 500 ദിനാർ ഗ്യാരണ്ടിയോടെ മോചനം അനുവദിച്ചു. ഇയാളെയും ജോലിയിൽ നിന്ന് പുറത്താക്കുകയും പിഴ ചുമത്തുകയും ചെയ്തു. അപ്പീൽ കോടതി ഈ ശിക്ഷകൾ എല്ലാം ശരിവെക്കുകയായിരുന്നു.
