കുവൈത്ത് സിറ്റി: 21 വയസിൽ താഴെയുള്ളവർക്ക് സിഗരറ്റും ഇലക്ട്രോണിക് ഷീഷ ഉൽപ്പന്നങ്ങളും വിൽക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് വാണിജ്യ സ്ഥാപനങ്ങൾ കുവൈത്ത് അധികൃതർ അടച്ചുപൂട്ടി. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ അധികൃതർ ഉടനടി കർശന നടപടി സ്വീകരിക്കുകയായിരുന്നു. ജഹ്റ, ഫർവാനിയ ഗവർണറേറ്റുകളിലെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അടിയന്തര വിഭാഗവും ആഭ്യന്തര മന്ത്രാലയത്തിലെ ഇവന്റ്സ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വ്യാപാരികൾ പിടിയിലായത്.
പരിശോധനയ്ക്കിടെ നിയമലംഘനങ്ങൾ നേരിട്ട് ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ സ്ഥാപനങ്ങളുടെ പ്രവർത്തനം ഉടൻ തന്നെ തടഞ്ഞു. പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധനാ ക്യാമ്പെയ്‌നുകൾ ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.



