കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിർത്തിവെച്ചിരുന്ന കായിക മത്സരങ്ങൾ കാണികളെ ഉൾപ്പെടുത്തി പുനരാരംഭിക്കാൻ അധികൃതർ തീരുമാനിച്ചു. യുവജന-കായിക കാര്യ മന്ത്രി ഡോ. താരിഖ് അൽ-ജലാഹ്മയുടെ അധ്യക്ഷതയിൽ ചേർന്ന ജോയിന്റ് കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിലാണ് എല്ലാ കായിക ഫെഡറേഷനുകൾക്ക് കീഴിലുമുള്ള പ്രാദേശിക ചാമ്പ്യൻഷിപ്പുകൾ പുനരാരംഭിക്കാൻ നിർണ്ണായക തീരുമാനമെടുത്തത്. ഘട്ടം ഘട്ടമായി കായിക പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കാണികളെയും സ്റ്റേഡിയങ്ങളിൽ പ്രവേശിപ്പിക്കുന്നത്.
പ്രാദേശിക ടൂർണമെന്റുകൾ പുനരാരംഭിക്കുന്നതിനുള്ള വിവിധ ഫെഡറേഷനുകളുടെ തയ്യാറെടുപ്പുകൾ യോഗം വിശദമായി വിലയിരുത്തിയതായി മന്ത്രി ഡോ. താരിഖ് അൽ-ജലാഹ്മ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനൊപ്പം കായിക സമുച്ചയങ്ങളിലെ അടിയന്തര സുരക്ഷാ ക്രമീകരണങ്ങളും ഒഴിപ്പിക്കൽ പ്ലാനുകളും കൃത്യമായി പാലിക്കേണ്ടതുണ്ട്.
കായിക താരങ്ങളുടെയും കാണികളുടെയും സുരക്ഷയ്ക്കാണ് മന്ത്രാലയം പ്രഥമ പരിഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.കമ്മിറ്റിയുടെ തീരുമാനത്തിന് പിന്നാലെ 2025-2026 സീസണിലെ സെയ്ൻ പ്രീമിയർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ പൂർത്തിയാക്കിക്കൊണ്ട് കായിക പ്രവർത്തനങ്ങൾ സജീവമാക്കാൻ കുവൈറ്റ് ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചു. ഇതോടെ രാജ്യത്തെ സ്റ്റേഡിയങ്ങളിൽ ആരാധകരുടെ സാന്നിധ്യത്തിൽ വീണ്ടും മത്സരങ്ങൾ അരങ്ങേറും.
