കുവൈറ്റ്സിറ്റി: കുവൈറ്റിൽ ആരാധനാലയങ്ങളുടെ സ്ഥാപനവും നടത്തിപ്പും നിയന്ത്രിക്കുന്നതിനായി 2026-ലെ 72-ാം നമ്പർ ഓർഡിനൻസ് ഭരണകൂടം പുറപ്പെടുവിച്ചു. മതപരമായ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും സംരക്ഷണം നൽകുന്നതിനൊപ്പം, ആരാധനാലയങ്ങൾ രാഷ്ട്രീയ ആവശ്യങ്ങൾക്കോ മറ്റ് ഇതര കാര്യങ്ങൾക്കോ വേണ്ടി ദുരുപയോഗം ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ശക്തമായ നിയമസംവിധാനമാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.ഇന്ന് ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് അൽയൗം’ വഴി പ്രസിദ്ധീകരിച്ച ഈ പുതിയ നിയമത്തിൽ 30 ആർട്ടിക്കിളുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ആരാധനാലയങ്ങളുടെ നിർമ്മാണം, ലൈസൻസ് നൽകൽ, മാനേജ്‌മെന്റ്, മേൽനോട്ടം, നിയമലംഘനങ്ങൾ, അതിനുള്ള ശിക്ഷകൾ എന്നിവയെല്ലാം ഇതിൽ വിശദീകരിക്കുന്നുണ്ട്. എന്നാൽ ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലോ മേൽനോട്ടത്തിലോ ഉള്ള ആരാധനാലയങ്ങൾക്ക് ഈ നിയമം ബാധകമായിരിക്കില്ല.പുതിയ നിയമപ്രകാരം, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട അനുമതികൾ, ലൈസൻസുകൾ, മറ്റ് നിയന്ത്രണങ്ങൾ എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളിലെ പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു പ്രത്യേക ‘ആരാധനാലയ സമിതി’ രൂപീകരിക്കും.
നിയമത്തിലെ ആർട്ടിക്കിൾ 2 അനുസരിച്ച്, ആരാധനാലയങ്ങളുടെ നടത്തിപ്പ് പൂർണ്ണമായും സുതാര്യമായ രീതിയിലാക്കുക, പൗരന്മാർക്കിടയിൽ തുല്യതയും മതസ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ നിയമനിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം, ഒരു കാരണവശാലും ആരാധനാലയങ്ങളെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കോ ആരാധനയുമായി ബന്ധമില്ലാത്ത മറ്റ് കാര്യങ്ങൾക്കോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും നിയമം വ്യക്തമാക്കുന്നു.



