കുവൈറ്റ് സിറ്റി: റിയൽ എസ്റ്റേറ്റ് തട്ടിപ്പിലൂടെ സ്വദേശികളിൽ നിന്നും പ്രവാസികളിൽ നിന്നുമടക്കം 45,46,000-ത്തിലധികം (4.5 ദശലക്ഷത്തിലേറെ) കുവൈറ്റ് ദിനാർ തട്ടിയെടുത്ത കേസിൽ ഇറാഖി പൗരനായ പ്രതി നൽകിയ അപ്പീൽ ക്രിമിനൽ കോടതി തള്ളി.
ഇയാൾക്ക് 10 വർഷത്തെ കഠിനതടവും 3 ദശലക്ഷം കുവൈറ്റ് ദിനാർ പിഴയും വിധിച്ച മുൻ ഉത്തരവ് കോടതി ശരിവച്ചു.നിയമലംഘനം നടത്തിയതും വിവിധ ബാങ്കുകളിൽ പണയപ്പെടുത്തിയതുമായ ചാലറ്റുകളും മറ്റ് വസ്തുവകകളും വിൽപനയ്‌ക്കുവെച്ചാണ് പ്രതി നിക്ഷേപകരെ ചതിയിലകപ്പെടുത്തിയത്. ഇയാളുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരായ ഇരകൾക്ക് വൻ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചത്. കോടതിയിൽ ഹാജരാകാൻ പ്രതിക്ക് പലതവണ അവസരം നൽകിയിരുന്നെങ്കിലും ഇയാൾ രാജ്യത്തിന് പുറത്തായതിനാലും നേരിട്ട് ഹാജരാകാത്തതിനാലും മുൻ വിധി ശരിവെക്കുകയായിരുന്നു.അതേസമയം, മറ്റൊരു കേസിൽ പബ്ലിക് അതോറിറ്റി ഫോർ ഡിസേബിൾഡ് അഫയേഴ്‌സിന്റെ സാങ്കേതിക സമിതിയുടെ തീരുമാനം അഡ്മിനിസ്ട്രേറ്റീവ് കോടതി റദ്ദാക്കി.
ഒരു കണ്ണിന് കാഴ്ചശക്തിയില്ലാത്ത കുവൈറ്റ് പൗരന് ഇടത്തരം കാഴ്ചാവൈകല്യമുള്ളതായി രേഖപ്പെടുത്താനും, നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും നൽകാനും കോടതി അതോറിറ്റിയോട് ഉത്തരവിട്ടു.നിയമപരമായും മുൻ കസേഷൻ കോടതി വിധികളുടെ അടിസ്ഥാനത്തിലും ഒരു കണ്ണിന് കാഴ്ചയില്ലാത്ത അവസ്ഥ ഇടത്തരം കാഴ്ചാവൈകല്യത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി വ്യക്തമാക്കിയതായി വാദിയുടെ അഭിഭാഷകയായ അവാതിഫ് സുലൈമാൻ അൽ ദോസരി അറിയിച്ചു.



