കുവൈത്ത് സിറ്റി: കുവൈറ്റിലെ ആരോഗ്യരംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി ജാബർ അൽ അഹമ്മദ് ആശുപത്രി. കഠിനമായ പിത്തസഞ്ചി വീക്കം ബാധിച്ച രോഗിയെ ശസ്ത്രക്രിയയില്ലാതെ സുഖപ്പെടുത്തിക്കൊണ്ട് രാജ്യത്തെ ആദ്യത്തെ അത്യാധുനിക ചികിത്സാ രീതി വിജയകരമായി പൂർത്തിയാക്കി. എൻഡോസ്കോപ്പിക് അൾട്രാസൗണ്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് പിത്തസഞ്ചിയെ ചെറുകുടലുമായി ബന്ധിപ്പിക്കുന്ന സ്റ്റെന്റ് ഘടിപ്പിച്ചാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.ഇന്റേണൽ മെഡിസിൻ, ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം കൺസൾട്ടന്റ് ഡോ. യൂസഫ് അൽ ഷമാലിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് ഈ നൂതന ചികിത്സ നടത്തിയത്. സാധാരണ നിലയിലുള്ള ശസ്ത്രക്രിയകൾ അപകടകരമാകാൻ സാധ്യതയുള്ള രോഗികൾക്ക് ഈ പുതിയ രീതി വലിയ ആശ്വാസമാകുമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
പിത്തസഞ്ചിയിൽ നിന്ന് നേരിട്ട് ചെറുകുടലിലേക്ക് ദ്രാവകങ്ങൾ ഒഴുകിപ്പോകാൻ അനുവദിക്കുന്ന ഈ സ്റ്റെന്റിംഗ് സാങ്കേതികവിദ്യ, വേദന കുറയ്ക്കാനും വേഗത്തിൽ സുഖം പ്രാപിക്കാനും രോഗിയെ സഹായിക്കുന്നു.വിദേശങ്ങളിൽ മാത്രം ലഭ്യമായിരുന്ന ഇത്തരം സങ്കീർണ്ണമായ ചികിത്സാ സൗകര്യങ്ങൾ കുവൈറ്റിൽ തന്നെ ലഭ്യമാക്കുക എന്ന മന്ത്രാലയത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നേട്ടം. ജബർ അൽ അഹമ്മദ് ആശുപത്രിയിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിന്റെ മികവും ആധുനിക മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യതയുമാണ് ശസ്ത്രക്രിയ കൂടാതെയുള്ള ഈ ചികിത്സ സാധ്യമാക്കിയതെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ ആരോഗ്യ സേവനങ്ങൾ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിനും നൂതന സാങ്കേതികവിദ്യകൾ പ്രാദേശികമായി വികസിപ്പിക്കുന്നതിനും ഈ വിജയം കരുത്തുപകരും.


