കുവൈറ്റ് സിറ്റി: വിശുദ്ധ റംസാൻ മാസത്തിൽ രാജ്യത്തെ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പൂർത്തിയാക്കി. വിശുദ്ധ മാസത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി വിപുലമായ പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ വഹാബ് അറിയിച്ചു.
പള്ളികൾ, പൊതുവിപണികൾ (സൂക്കുകൾ), ഷോപ്പിംഗ് മാളുകൾ, ജനങ്ങൾ ഒത്തുകൂടുന്ന മറ്റ് പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. പ്രധാന റോഡുകളിലും ഉൾറോഡുകളിലും ഗതാഗത സാന്നിധ്യം വർദ്ധിപ്പിക്കും. പ്രത്യേകിച്ച് ഇഫ്താറിന് തൊട്ടുമുമ്പുള്ള സമയത്തും തറാവീഹ് നമസ്കാരത്തിന് ശേഷവുമുള്ള തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ശ്രദ്ധ നൽകും.ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയും അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെയും ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ കീഴിലുള്ള പട്രോൾ സംഘങ്ങൾ കർശന നടപടി സ്വീകരിക്കും. സമൂഹത്തിൽ നല്ല പെരുമാറ്റരീതികൾ വളർത്തുന്നതിനും നിയമങ്ങൾ പാലിക്കുന്നതിനുമായി വിപുലമായ ബോധവൽക്കരണ പരിപാടികൾ മന്ത്രാലയം നടപ്പിലാക്കും. റംസാൻ മാസത്തിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്കുകൾക്ക് ഉടനടി പരിഹാരം കാണുന്നതിനും പ്രത്യേക സ്ക്വാഡുകൾ സജീവമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.


