കുവൈറ്റ് സിറ്റി: കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഏർപ്പെടുത്തിയിരുന്ന നിലവിലെ പല നിയന്ത്രണങ്ങളും റദ്ദാക്കിക്കൊണ്ട് തൊഴിൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ കമ്പനികളുമായി നടത്തിയ ‘സക്സസ് പാർട്ണേഴ്സ്’ സംവാദ പരിപാടിയിലാണ് അദ്ദേഹം നിർണ്ണായക തീരുമാനങ്ങൾ വ്യക്തമാക്കിയത്.
പ്രധാന തീരുമാനങ്ങൾ ചുരുക്കം ചില വ്യക്തികൾ മാത്രം ചേർന്ന് കമ്പനികളുടെ വിധി നിശ്ചയിക്കുന്ന രീതി അവസാനിപ്പിക്കും. മാൻപവർ അതോറിറ്റിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ എല്ലാ കമ്പനികൾക്കും പ്രാതിനിധ്യം ഉറപ്പാക്കും. സ്വദേശികളുടെ പേരിൽ ലൈസൻസ് എടുത്ത് അത് വിദേശികൾക്ക് പാട്ടത്തിന് നൽകുന്ന രീതി അനുവദിക്കില്ല. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന സ്വദേശികൾ വലിയ നിയമനടപടികൾ നേരിടേണ്ടി വരും.തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് കുവൈറ്റിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് അത്യന്താപേക്ഷിതമാണ്.
ആറ് കമ്പനികൾ വഴി 12,000 ദിനാർ മാത്രം ലാഭമുണ്ടാക്കിയ ഒരു സ്വദേശിയുടെ ലൈസൻസ് ഉപയോഗിച്ച് വിദേശികൾ 100 മില്യൺ ദിനാറോളം വിദേശത്തേക്ക് കടത്തിയ സംഭവം മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ ക്രിമിനൽ നടപടികൾ ഉണ്ടാകും. സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി മറ്റു സ്വകാര്യ കരാറുകളിലേക്ക് മാറാൻ അനുമതി നൽകും.


