കുവൈറ്റ് സിറ്റി: കുവൈറ്റിൽ ട്രാഫിക് നിയമലംഘകർക്കും പിടികിട്ടാപ്പുള്ളികൾക്കുമെതിരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പരിശോധന ശക്തമാക്കി. ഈ മാസം 5 മുതൽ 13 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ കാൽ ലക്ഷത്തോളം ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും നിയമവാഴ്ച ഉറപ്പാക്കുന്നതിനുമായാണ് മിന്നൽ പരിശോധനകൾ നടത്തിയത്.ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ച 19 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. അപകടകരമായ രീതിയിൽ വാഹനമോടിച്ച 45 പേരെയും അറസ്റ്റ് ചെയ്തു. വിവിധ കേസുകളിൽ വാറന്റ് നിലവിലുള്ള 122 പേരെയും സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയ 58 പേരെയും പരിശോധനയ്ക്കിടെ പിടികൂടി. കൂടാതെ താമസരേഖ (ഇക്കാമ) കാലാവധി കഴിഞ്ഞ 38 പേരും പിടിയിലായിട്ടുണ്ട്.
കോടതി ഉത്തരവനുസരിച്ച് കണ്ടുകെട്ടേണ്ട 20 വാഹനങ്ങൾ ഉൾപ്പെടെ 322 കാറുകളും 59 മോട്ടോർ സൈക്കിളുകളും പോലീസ് പിടിച്ചെടുത്തു.ഈ കാലയളവിൽ ആകെ 1,588 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 205 അപകടങ്ങളിൽ ആളുകൾക്ക് പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. 1,258 അപകടങ്ങൾ നിസാരമായ നാശനഷ്ടങ്ങൾ മാത്രമുള്ളവയായിരുന്നു. എമർജൻസി പോലീസ് യൂണിറ്റുകൾ (നജ്‌ദ) നടത്തിയ പ്രത്യേക പരിശോധനയിൽ 64 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്യുകയും 1,885 ട്രാഫിക് പിഴകൾ ചുമത്തുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


