കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ വിലപിടിപ്പുള്ള വസ്തുക്കൾ മറിച്ചുവിൽക്കുകയും പകരം നിലവാരം കുറഞ്ഞ സാധനങ്ങൾ നൽകി കബളിപ്പിക്കുകയും ചെയ്ത പ്രവാസി നിയമനടപടിയിലേക്ക്.
വിശ്വാസവഞ്ചന കാണിച്ച് കമ്പനിയുടെ സ്വത്ത് ദുരുപയോഗം ചെയ്തതിനാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കെയ്ഫാൻ പോലീസ് സ്റ്റേഷനിൽ കമ്പനി അഭിഭാഷകൻ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. കരാർ കാലാവധി പൂർത്തിയായി ജോലിയിൽ നിന്ന് പിരിഞ്ഞതിന് പിന്നാലെയാണ് ഇയാളുടെ ക്രമക്കേടുകൾ പുറത്തുവന്നത്.മൂന്ന് വർഷം മുൻപ് ജോലിയിൽ പ്രവേശിച്ചപ്പോൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു അമേരിക്കൻ നിർമ്മിത വാഹനം, 75 ഇഞ്ച് കൊറിയൻ ബ്രാൻഡ് ടെലിവിഷൻ, രണ്ട് ഐഫോണുകൾ, സിം കാർഡ് എന്നിവ ഇയാൾക്ക് കമ്പനി നൽകിയിരുന്നു. ജോലി ഒഴിഞ്ഞപ്പോൾ സാധനങ്ങൾ തിരികെ നൽകിയെങ്കിലും നടത്തിയ പരിശോധനയിൽ വലിയ പൊരുത്തക്കേടുകൾ കണ്ടെത്തി. ഒറിജിനൽ 75 ഇഞ്ച് ടിവിക്ക് പകരം 32 ഇഞ്ചിന്റെ ചൈനീസ് നിർമ്മിത ടിവിയാണ് ഇയാൾ നൽകിയത്. രണ്ട് ഐഫോണുകൾക്ക് പകരം ഗാലക്സി ഫോണുകളാണ് തിരികെ ലഭിച്ചത്. കൂടാതെ കമ്പനി നൽകിയ വാഹനം പെയിന്റ് അടക്കം മാറ്റേണ്ടി വരുന്ന രീതിയിൽ വലിയ കേടുപാടുകൾ സംഭവിച്ച നിലയിലായിരുന്നു. വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്ക് മാത്രം 600 കുവൈറ്റി ദിനാർ (ഏകദേശം 1.6 ലക്ഷം രൂപ) ചെലവ് വരുമെന്ന് അധികൃതർ കണക്കാക്കുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഒറിജിനൽ ടിവിയും ഫോണുകളും വിറ്റതായി സ്ഥിരീകരിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് മുൻപാകെ ഹാജരായ പ്രതി, വാഹനം മൂന്ന് വർഷമായി തന്റെ കൈവശമുണ്ടായിരുന്നുവെന്ന് സമ്മതിച്ചെങ്കിലും കേടുപാടുകൾ സ്വാഭാവികമായ തേയ്മാനം മാത്രമാണെന്ന് പറഞ്ഞ് കുറ്റം ലഘൂകരിക്കാൻ ശ്രമിച്ചു. ഭാരമേറിയ ലോഹ ഉപകരണങ്ങൾ കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന പോറലുകൾ മാത്രമാണ് വാഹനത്തിലുള്ളതെന്നാണ് ഇയാളുടെ വാദം. എന്നിരുന്നാലും, വിശ്വാസവഞ്ചനയ്ക്കും മോഷണശ്രമത്തിനുമുള്ള വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.


