കുവൈറ്റ് സിറ്റി: സർക്കാർ ആശുപത്രിയിൽ നിന്ന് മരുന്നുകൾ തട്ടിയെടുത്ത് മറിച്ചുവിറ്റ ഈജിപ്ഷ്യൻ ഫാർമസിസ്റ്റിനെ കുവൈറ്റ് അപ്പീൽ കോടതി ശിക്ഷിച്ചു. പൊതുമുതൽ ദുരുപയോഗം ചെയ്യുക, ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തുക എന്നീ കുറ്റങ്ങൾക്കാണ് ഇയാൾക്ക് ഏഴ് വർഷം കഠിനതടവ് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. വളർച്ചാ ഹോർമോണുകൾ, മാനസികരോഗങ്ങൾക്കുള്ള മരുന്നുകൾ തുടങ്ങിയ വിലപിടിപ്പുള്ള മരുന്നുകളാണ് ഇയാൾ വ്യാജ കുറിപ്പടികൾ ഉണ്ടാക്കി കൈക്കലാക്കിയിരുന്നത്.
ഏകദേശം 14,000 കുവൈറ്റി ദിനാർ (ഏകദേശം 38 ലക്ഷം രൂപ) വിലമതിക്കുന്ന മരുന്നുകളുടെ കുറവ് ആശുപത്രിയിൽ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ ഓഡിറ്റിലാണ് കള്ളത്തരം പുറത്തായത്. ഈ മരുന്നുകൾ ഇയാൾ വ്യക്തിപരമായ സാമ്പത്തിക ലാഭത്തിനായി പുറത്ത് വിൽക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.തടവ് ശിക്ഷയ്ക്ക് പുറമെ, തട്ടിയെടുത്ത തുകയുടെ ഇരട്ടിയായ 28,000 ദിനാർ (ഏകദേശം 76 ലക്ഷം രൂപ) പിഴയായും കോടതി വിധിച്ചു. ഇയാളെ സർക്കാർ ജോലിയിൽ നിന്ന് ഉടനടി പിരിച്ചുവിടാനും ഉത്തരവായിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളിലെ അഴിമതിക്കും ക്രമക്കേടുകൾക്കും എതിരെ കുവൈറ്റ് ഭരണകൂടം സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് ഈ വിധി.


