കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വകാര്യ ആരോഗ്യമേഖലയിൽ നിയമലംഘനം നടത്തുന്ന ഫാർമസികൾക്കെതിരെ ആരോഗ്യ മന്ത്രാലയം കർശന നടപടി തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മൂന്ന് സ്വകാര്യ ഫാർമസികളുടെ ലൈസൻസ് റദ്ദാക്കാനും ഒരു ഫാർമസിയുടെ പ്രവർത്തനം ആറ് മാസത്തേക്ക് നിർത്തിവെക്കാനും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി ഉത്തരവിട്ടു.
ഇതോടെ 2023 മെയ് മാസത്തിന് ശേഷം രാജ്യത്ത് പൂട്ടിച്ച ഫാർമസികളുടെ എണ്ണം 90 ആയി ഉയർന്നു.മരുന്നുകളുടെ വിനിമയം, ഫാർമസി തൊഴിൽ നിയമങ്ങൾ എന്നിവ ലംഘിച്ച മൂന്ന് സ്വകാര്യ ഫാർമസികളുടെ ലൈസൻസാണ് സ്ഥിരമായി റദ്ദാക്കിയത്. നിയമത്തിലെ 3, 4, 5, 6 വകുപ്പുകൾ ലംഘിച്ചതായി കണ്ടെത്തിയ ഒരു ഫാർമസിയുടെ പ്രവർത്തനം ആറ് മാസത്തേക്ക് തടഞ്ഞു.
ഫാർമസി തൊഴിൽ നിയന്ത്രണ സമിതി സമർപ്പിച്ച പരിശോധനാ റിപ്പോർട്ടുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് മന്ത്രി ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്. വിപണിയിലെ മരുന്നുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും നിയമലംഘനങ്ങൾ തടയാനും വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിരീക്ഷണ ക്യാമ്പയിനുകളിൽ കണ്ടെത്തുന്ന ഏത് ക്രമക്കേടും ഉടനടി നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.


