കുവൈറ്റ് സിറ്റി: ഈ വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ കുവൈറ്റ് പബ്ലിക് പ്രൊസിക്യൂഷന് മുൻപിലെത്തിയ ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തിന്റെ വർദ്ധിച്ചുവരുന്ന ജോലിഭാരവും 24 മണിക്കൂറും തുടർച്ചയായി ഫയൽ ചെയ്യപ്പെടുന്ന ഡസൻകണക്കിന് കേസുകളുമാണ് പുതിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത്. നിയമം അതിവേഗം നടപ്പിലാക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനുമായി പ്രൊസിക്യൂഷൻ നിരന്തരമായ അന്വേഷണങ്ങളും നടപടികളുമാണ് സ്വീകരിച്ചുപോരുന്നത്.ഈ വർഷത്തെ ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം 3,081 ക്രിമിനൽ കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത് ശരാശരി കണക്കാക്കിയാൽ പ്രതിദിനം 34 കേസുകൾ വീതമോ അല്ലെങ്കിൽ ഓരോ 42 മിനിറ്റിലും ഒരു പുതിയ കേസ് വീതമോ ഫയൽ ചെയ്യപ്പെടുന്നു എന്നാണ് വ്യക്തമാക്കുന്നത്. ഇത് അന്വേഷണ-പ്രൊസിക്യൂഷൻ ഏജൻസികൾക്ക് മേലുള്ള കടുത്ത സമ്മർദ്ദത്തെയാണ് കാണിക്കുന്നത്. എങ്കിലും സമൂഹത്തെയും ജനങ്ങളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നതിൽ ഈ സംവിധാനങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്.
മാസങ്ങൾ തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ 1,216 കേസുകൾ റിപ്പോർട്ട് ചെയ്ത ജനുവരി മാസത്തിലാണ് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1,024 കേസുകളുമായി മാർച്ച് മാസമാണ് തൊട്ടുപിന്നിൽ. ഫെബ്രുവരിയിൽ 841 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ കണക്കുകൾ പ്രൊസിക്യൂഷൻ ചുമലിലേറ്റുന്ന വൻ ഉത്തരവാദിത്തത്തെയും കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അവർ പുലർത്തുന്ന ജാഗ്രതയെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രമുഖ അഭിഭാഷക ഇനാം ഹൈദർ വ്യക്തമാക്കി. ലഭിക്കുന്ന പരാതികളിലും കേസുകളിലും ഉടനടി നിയമനടപടികൾ സ്വീകരിക്കുന്നതിലൂടെ നിയമപാലനത്തിന്റെ മുൻനിര പ്രതിരോധ കോട്ടയായി പ്രൊസിക്യൂഷൻ മാറുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

