കുവൈറ്റ് സിറ്റി: ലോകമെമ്പാടുമുള്ള ദുരിതബാധിതരെയും നിർധനരെയും സഹായിക്കുകയെന്ന മഹത്തായ മാനുഷിക ദൗത്യം മുൻനിർത്തി, ബലിപെരുന്നാൾ പ്രമാണിച്ച് വിവിധ അറബ്-ആഫ്രിക്കൻ രാജ്യങ്ങളിൽ വിപുലമായ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി കുവൈറ്റിലെ ജീവകാരുണ്യ സംഘടനകൾ. വിവിധ രാജ്യങ്ങളിലെ അർഹരായ കുടുംബങ്ങൾക്കും അനാഥർക്കുമായി ബലിമൃഗങ്ങളുടെ വിതരണം, സാമ്പത്തിക സഹായങ്ങൾ, സ്പോൺസർഷിപ്പുകൾ എന്നിവയാണ് കുവൈറ്റ് ചാരിറ്റബിൾ സൊസൈറ്റികൾ വഴി ലഭ്യമാക്കുന്നത്.
ഇതിന്റെ ഭാഗമായി, യുദ്ധക്കെടുതി അനുഭവിക്കുന്ന ഗാസാ സ്ട്രിപ്പിൽ സോഷ്യൽ റിഫോം സൊസൈറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ‘നമാ ചാരിറ്റബിൾ ഫൗണ്ടേഷൻ’ തങ്ങളുടെ മാനുഷിക കാരുണ്യ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. ഗാസയിലെ ദുരിതബാധിതരായ 360-ലധികം പലസ്തീൻ കുടുംബങ്ങൾക്ക് സംഘടനയുടെ ബലിമാംസ വിതരണ പദ്ധതിയിലൂടെ സഹായം ലഭിച്ചു കഴിഞ്ഞു. പലസ്തീൻ ജനതയെ പിന്തുണയ്ക്കാനും അവരുടെ മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കാനുമുള്ള കുവൈറ്റ് സർക്കാരിന്റെയും അവിടുത്തെ ചാരിറ്റബിൾ സ്ഥാപനങ്ങളുടെയും നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
ഭക്ഷണത്തിനും മറ്റ് അടിസ്ഥാന ആവശ്യങ്ങൾക്കും കടുത്ത ക്ഷാമം നേരിടുന്ന, അതീവ സങ്കീർണ്ണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഗാസയിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രകടനമാണ് ഈ മാംസവിതരണ പദ്ധതിയെന്ന് നമാ ചാരിറ്റിയുടെ ഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് ആന്റ് ഗവേണൻസ് അഫയേഴ്സ് സെക്ടർ മേധാവി വലീദ് അൽ ബസ്സാം വാർത്താക്കുറിപ്പിൽ അറിയിച്ചു. ലോകമെമ്പാടും കുവൈറ്റ് പടുത്തുയർത്തിയ കാരുണ്യത്തിന്റെയും മാനവികതയുടെയും സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഈ സഹായ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

