കുവൈറ്റ് സിറ്റി: പെരുന്നാൾ അവധിദിനങ്ങളിൽ നിയമവിരുദ്ധമായി ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്ന ഇരുപതംഗ ഏഷ്യൻ സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പിടികൂടി. പ്രതികളുടെ വിരലടയാളം ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച ശേഷം ഇവരെ തുടനടപടികൾക്കായി അഡ്മിനിസ്ട്രേറ്റീവ് ഡിപ്പോർട്ടേഷൻ ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റി.
ജലീബ് അൽ-ഷുയൂഖിലെ ഒരു വീട് കേന്ദ്രീകരിച്ച് വൻതോതിൽ ചൂതാട്ടം നടക്കുന്നതായി സുരക്ഷാ വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിഐഡി ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ ചുവപ്പുകൈയോടെ വലയിലായത്. റെയ്ഡിനിടെ ചൂതാട്ടത്തിനായി ഉപയോഗിച്ച വൻ തുകയും മറ്റ് അനുബന്ധ സാമഗ്രികളും പോലീസ് സംഭവസ്ഥലത്തുനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ വിദേശികളെ എത്രയും വേഗം രാജ്യത്തുനിന്ന് നാടുകടത്താനുള്ള നിയമപരമായ നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

