കുവൈറ്റ് സിറ്റി: പ്രവാസി തൊഴിലാളികൾക്കും കുടിയേറ്റക്കാർക്കും ഏറ്റവും ആകർഷകമായ ലോകരാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റിന് വൻ നേട്ടം. പ്രമുഖ ധനകാര്യ സ്ഥാപനമായ റെമിറ്റ്‌ലി പുറത്തുവിട്ട 2026-ലെ ഗ്ലോബൽ മൈഗ്രേഷൻ ഇൻഡക്സ് റിപ്പോർട്ട് പ്രകാരം 82 രാജ്യങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ 40-ാം സ്ഥാനവും ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനവും കുവൈറ്റ് സ്വന്തമാക്കി.
ജീവിതനിലവാരം, തൊഴിലവസരങ്ങൾ, വരുമാന നിരക്ക്, സുരക്ഷ, പൊതുസേവനങ്ങൾ എന്നിവയെല്ലാം വിലയിരുത്തി തയ്യാറാക്കിയ പട്ടികയിലാണ് കുവൈറ്റിന്റെ ഈ അഭിമാന നേട്ടം.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുവൈറ്റ് വലിയ മുന്നേറ്റമാണ് ഇത്തവണ കാഴ്ചവെച്ചിരിക്കുന്നത്. മൊത്തം ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തുള്ള പ്രവാസികളുടെ എണ്ണത്തിന്റെ കാര്യത്തിൽ കുവൈറ്റ് ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ്. ഊർജ്ജം, ആരോഗ്യം, നിർമ്മാണം, ഗാർഹിക സേവനം തുടങ്ങിയ പ്രധാന മേഖലകളിൽ കുവൈറ്റ് ഇപ്പോഴും പ്രവാസി തൊഴിലാളികളെ എത്രത്തോളം ആശ്രയിക്കുന്നുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
കൂടാതെ കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള ലോകത്തെ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ് അഞ്ചാം സ്ഥാനം നേടിയിട്ടുണ്ട്. ഇത് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ സ്ഥിരതയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള കുവൈറ്റ് സമ്പദ്‌വ്യവസ്ഥയുടെ കരുത്താണ് കാണിക്കുന്നത്.മേഖലാതലത്തിൽ പരിശോധിക്കുമ്പോൾ വിദേശികളുടെ ആനുപാതികമായ എണ്ണത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ കുവൈറ്റ് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തുണ്ട്.
ഇത് ആഗോള കുടിയേറ്റ തൊഴിലാളികളുടെ പ്രധാന കേന്ദ്രമെന്ന ഗൾഫ് രാജ്യങ്ങളുടെ പദവി ഒരിക്കൽക്കൂടി അടിവരയിടുന്നു. ലക്സംബർഗ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളും മികച്ച സാമ്പത്തിക വ്യവസ്ഥയുടെയും അടിസ്ഥാന സൗകര്യ വികസനങ്ങളുടെയും കരുത്തിൽ പട്ടികയിൽ മുൻപന്തിയിലുണ്ട്. ലോകബാങ്ക്, ഒഇസിഡി തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ വിവരങ്ങൾ അടിസ്ഥാനമാക്കി 16 കുടിയേറ്റ വിഭാഗങ്ങളിലായി 34 സൂചകങ്ങൾ വിലയിരുത്തിയാണ് ഈ ആഗോള സൂചിക തയ്യാറാക്കിയിരിക്കുന്നത്.

