കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫ് മേഖലയിൽ നിയമവിരുദ്ധമായി വിദേശമദ്യം വിൽക്കാൻ ശ്രമിച്ച രണ്ട് ആഫ്രിക്കൻ പ്രവാസികളെ സാൽമി പോലീസ് സ്റ്റേഷനിലെ ഡിറ്റക്ടീവുകൾ പിടികൂടി. വിൽപ്പനയ്ക്കായി സൂക്ഷിച്ച 48 കുപ്പി വിദേശമദ്യവും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മേഖലയിൽ പ്രവാസികൾ കേന്ദ്രീകരിച്ച് വിദേശമദ്യ കള്ളക്കടത്തും വിൽപ്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണം ആരംഭിച്ചത്. തുടർന്ന് പോലീസ് തന്ത്രപരമായൊരു വലവിരിച്ചു. ഒരു അണ്ടർകവർ ഉദ്യോഗസ്ഥൻ (രഹസ്യപ്പോലീസ്) ഉപഭോക്താവെന്ന വ്യാജേന പ്രതികളിലൊരാളെ ഫോണിൽ ബന്ധപ്പെടുകയും, ഒരു കുപ്പി വിദേശമദ്യത്തിന് 100 കുവൈറ്റ് ദിനാർ വിലയുറപ്പിക്കുകയും ചെയ്തു. മംഗഫിലെ പ്രമുഖമായൊരു മാർക്കറ്റിന് സമീപം വെച്ച് മദ്യം കൈമാറാനായിരുന്നു ധാരണ. നിശ്ചയിച്ച സ്ഥലത്തെത്തി മദ്യം കൈമാറി പണം വാങ്ങിയ ഉടൻ തന്നെ ഒളിച്ചിരുന്ന പോലീസ് സംഘം പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, താൻ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ കൂടുതൽ മദ്യശേഖരം ഒളിപ്പിച്ചിട്ടുണ്ടെന്നും ഇതിന് പിന്നിൽ മറ്റൊരു ആഫ്രിക്കൻ സ്വദേശി കൂടിയുണ്ടെന്നും പ്രതി സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിലാണ് രണ്ടാമത്തെ പ്രതിയെ അറസ്റ്റ് ചെയ്തതും താമസസ്ഥലത്ത് സൂക്ഷിച്ചിരുന്ന 48 കുപ്പി വിദേശമദ്യവും ഒഴിഞ്ഞ കാർട്ടണുകളും പിടിച്ചെടുത്തതും. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

