കുവൈറ്റ് സിറ്റി: കടുത്ത വേനൽക്കാലത്ത് പകൽ സമയത്തെ കഠിനമായ ചൂടിൽ നിന്നും പൊതുജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിനായി സംസ്‌കാര ചടങ്ങുകൾക്ക് പുതിയ സമയക്രമം പ്രഖ്യാപിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി. രാത്രികാലങ്ങളിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ അനുമതി നൽകിക്കൊണ്ട് മന്ത്രാലയം പുറപ്പെടുവിച്ച ഫത്‌വയുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ തീരുമാനം.
പുതിയ നിർദ്ദേശപ്രകാരം ഇനി മുതൽ ദിവസവും രാവിലെ 9:00 മണിക്കും ഇഷാ നമസ്‌കാരത്തിന് ശേഷവുമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. മരിച്ചയാളുടെ കുടുംബാംഗങ്ങളുടെ പ്രത്യേക അഭ്യർത്ഥനപ്രകാരം മഗ്‌രിബ് നമസ്‌കാരത്തിന് ശേഷവും സംസ്‌കാരം നടത്താൻ അനുവാദമുണ്ട്.
എന്നാൽ ഇതിനായി മുനിസിപ്പാലിറ്റിയുടെ ഫ്യൂണറൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുമായി മുൻകൂട്ടി ഏകോപനം നടത്തുകയും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും വേണം.വേനൽക്കാലത്തെ കഠിനമായ ചൂടിൽ പ്രാർത്ഥനകൾക്കും വിലാപയാത്രകൾക്കും സംസ്‌കാര ചടങ്ങുകൾക്കുമായി എത്തുന്ന കുടുംബാംഗങ്ങളുടെയും മറ്റ് പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
രാത്രികാലങ്ങളിൽ ചടങ്ങുകൾ സുഗമമായി നടത്തുന്നതിനായി രാജ്യത്തെ സെമിത്തേരികളിൽ ആവശ്യമായ ലൈറ്റിംഗ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. ഈ ഉത്തരവ് ഉടനടി നിലവിൽ വന്നതായും പുതിയ സമയക്രമത്തിനനുസരിച്ച് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ സെമിത്തേരി അധികൃതർക്ക് നിർദ്ദേശം നൽകിയതായും മുനിസിപ്പാലിറ്റി അറിയിച്ചു.

