കുവൈത്ത് സിറ്റി: ശത്രു വ്യോമ ലക്ഷ്യങ്ങളെ പ്രതിരോധിക്കുന്നതിനിടെ താഴെ വീഴാൻ സാധ്യതയുള്ള മിസൈൽ അവശിഷ്ടങ്ങൾ, ലോഹക്കഷണങ്ങൾ, തിരിച്ചറിയാൻ കഴിയാത്ത വസ്തുക്കൾ എന്നിവയ്ക്ക് സമീപിക്കുകയോ സ്പർശിക്കുകയോ ചെയ്യരുതെന്ന് കുവൈത്ത് സായുധ സേന പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ മുന്നറിയിപ്പ്. ഇത്തരം അവശിഷ്ടങ്ങൾ പൊതുസുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
സംശയാസ്പദമായ ഏതെങ്കിലും അവശിഷ്ടങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടിയന്തര ഹെൽപ് ലൈൻ 112-ൽ ബന്ധപ്പെടുകയോ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയോ വേണമെന്ന് സൈന്യം അഭ്യർഥിച്ചു.സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വിവരങ്ങൾക്കായി ഔദ്യോഗിക സർക്കാർ സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും സൈന്യം വ്യക്തമാക്കി.രാജ്യത്തിന്റെ സുരക്ഷയും പൊതുജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതിനായി എല്ലാവരും അധികൃതരുമായി പൂർണമായി സഹകരിക്കണമെന്നും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ജനറൽ സ്റ്റാഫ് അഭ്യർഥിച്ചു.

