കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിവിധ കാരണങ്ങളാൽ 319 പേരുടെ താമസസ്ഥല വിലാസങ്ങൾ റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവില് ഇൻഫർമേഷൻ അറിയിച്ചു.
ഞായറാഴ്ച പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് ടുഡേ’ വഴിയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. കെട്ടിട ഉടമകളുടെ ഔദ്യോഗിക അഭ്യർത്ഥന പ്രകാരമോ അല്ലെങ്കിൽ നിലവിലുണ്ടായിരുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതു കൊണ്ടോ ആണ് ഈ വിലാസങ്ങൾ റദ്ദാക്കപ്പെട്ടിരിക്കുന്നത്.വിലാസം റദ്ദാക്കപ്പെട്ട വ്യക്തികൾ ഈ പരസ്യം വന്ന് 30 ദിവസത്തിനകം തങ്ങളുടെ പുതിയ താമസ്ഥല വിലാസം ആവശ്യമായ രേഖകൾ സഹിതം പാസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. പാസിയുടെ മുഖ്യ ഓഫീസിൽ നേരിട്ടെത്തിയോ അല്ലെങ്കിൽ ‘സാഹെൽ’ (Sahel) ആപ്ലിക്കേഷൻ വഴിയോ വിലാസം മാറ്റാൻ സാധിക്കും.
നിർദ്ദിഷ്ട സമയത്തിനുള്ളിൽ വിലാസം മാറ്റിയില്ലെങ്കിൽ കനത്ത പിഴ:30 ദിവസത്തെ സമയപരിധിക്കുള്ളിൽ പുതിയ വിലാസം രജിസ്റ്റർ ചെയ്യാത്തവർ 1982-ലെ 32-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരമുള്ള കടുത്ത ശിക്ഷാ നടപടികൾക്ക് വിധേയരാകേണ്ടി വരും. നിയമലംഘനം നടത്തുന്നവരിൽ നിന്ന് ഒരാൾക്ക് പരമാവധി 100 കുവൈറ്റ് ദിനാർ വീതം പിഴ ഈടാക്കാനാണ് നിയമം അനുശാസിക്കുന്നത്. ഒരു ഫ്ലാറ്റിലോ വിലാസത്തിലോ ഒന്നിലധികം ആളുകൾ ഉണ്ടെങ്കിൽ, ആ എണ്ണത്തിനനുസരിച്ച് പിഴത്തുകയും വർദ്ധിക്കും.

