കുവൈത്ത് സിറ്റി: കടുത്ത വേനൽചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഉച്ചസമയത്തെ പുറംജോലി നിരോധനം കർശനമായി നടപ്പാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
നിരോധിത സമയങ്ങളിൽ തുറസായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിക്കു നിയോഗിക്കുന്നതായി കണ്ടെത്തിയാൽ തൊഴിലുടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. നിയമലംഘനം തിരുത്തുന്നതുവരെ കമ്പനിയുടെ ഫയൽ സസ്‌പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാമെന്ന് പിഎഎം മുന്നറിയിപ്പ് നൽകി.
ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ 24936192 എന്ന നമ്പറിൽ പരിശോധനാ സംഘത്തെ അറിയിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു. തൊഴിലാളികളെ കടുത്ത ചൂടിൽ നിന്ന് സംരക്ഷിക്കുകയും തൊഴിൽസ്ഥല സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി ശക്തമാക്കിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

